ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചു; ഡല്‍ഹിലെ വായുമലിനീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സുപ്രീംകോടതി
ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചു; ഡല്‍ഹിലെ വായുമലിനീകരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്നും അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക് അതിഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന ചീഫ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു ജസ്റ്റിസ് കേസില്‍ വാദം കേട്ടത്.

ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം അയല്‍ സംസ്ഥാനങ്ങളില്‍ പാടത്ത് വൈക്കോലിന് തീയിടുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടാണ് അതിന് അവര്‍ക്ക് ആവശ്യമുള്ള യന്ത്രങ്ങള്‍ നല്‍കാതിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുഴുവനും ഇതിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് അരുണ്‍ മിശ്ര പറഞ്ഞു.

വൈക്കോലിന് തീയിടുന്നത് നിര്‍ത്താന്‍ അടിയന്തര നടപടിയാണ് ആവശ്യം. ഇതിന് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമുണ്ടായില്ലെന്ന് വ്യക്തമാണ്. നിങ്ങളുടെ ജോലിയില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് കോടതി പഞ്ചാബ് ചീഫ് സെക്രട്ടറിയോട് പറഞ്ഞു. ആവശ്യത്തിന് പണമില്ലെങ്കില്‍ പറയൂ, ഞങ്ങള്‍ പണം സംഘടിപ്പിച്ച് തരാമെന്നും കോടതി പറഞ്ഞു.

ഡല്‍ഹിയില്‍ ഇപ്പോഴും നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണ്. വായുമലിനീകരണ തോത് ശ്രദ്ധിച്ചില്ലേ? നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ലോകബാങ്കില്‍നിന്നു വന്ന ധനസഹായത്തിന് എന്താണ് സംഭവിച്ചതെന്നും സ്മാര്‍ട് സിറ്റി എന്ന ആശയം എവിടെപ്പോയെന്നും കോടതി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com