റായ്പൂര്: കാമുകന് പിറന്നാള്‍ സമ്മാനം നൽകാൻ സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിച്ച 16 വയസ്സുകാരിയെ പൊലീസ് പിടികൂടി. സ്പോര്‍ട്‍സ് ബൈക്ക് വാങ്ങി നൽകാൻ 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് മോഷ്‍ടിച്ചത്. ഛത്തീസ്ഗഢിൽ റായ്പൂര്‍ ജില്ലയിലെ ഖാംത്രേയിലാണ് സംഭവം.
വീട്ടിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നൽകിയത്. കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ച പൊലീസ് മോഷണം നടത്തിയത് വീട്ടിൽ തന്നെയുള്ളവരാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺക്കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
അച്ഛൻ കുളിക്കാൻ പോയ സമയത്ത് പെണ്‍കുട്ടി പാന്റിനുള്ളിൽ നിന്ന് അലമാരയുടെ താക്കോല്‍ എടുക്കുകയും പണമെടുത്ത് കാമുകന് നല്‍കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെണ്‍കുട്ടിയുടെ കാമുകനെയും പൊലീസ് അറസ്റ്റു ചെയ്‍തു. കാണാതായ പണം ഇരുവരുടെയും കൈയ്യിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ കാമുകന്‍റെ പക്കലും ബാക്കി തുക പെണ്‍കുട്ടിയുടെ കൈയ്യിലുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ