ന്യൂഡൽഹി: സംസ്കൃത വിഭാഗത്തില്‍ മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാര്‍ഥികളുടെ സമരം. വൈസ് ചാന്‍സലറുടെ വസതിക്ക് മുന്നിലാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയത്.
സംസ്കൃതം ഡിപ്പാര്‍ട്ട്മെന്‍റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെയാണ് നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വിസിക്ക് കത്തെഴുതി.
സര്‍വകലാശലയുടെ ഹൃദയമാണ് സംസ്കൃത അധ്യാപകരെന്ന് സർവകലാശാലാ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ സൂചിപ്പിച്ചു. സംസ്കൃത വിഭാഗത്തില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആളെ അധ്യാപകനായി നിയമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം, കഴിവ് നോക്കിയാണ് അധ്യാപകരെ നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിലല്ല നിയമനം നടക്കുന്നത്. സര്‍വകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും അധികൃതര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ