'അന്ന് ഹോര്‍ഡിങ്, ഇന്ന് കൊടിമരം'; 30കാരിയുടെ കാലിലൂടെ ട്രക്ക് കയറിയിറങ്ങി, തീവ്രപരിചരണവിഭാഗത്തില്‍, പ്രതിഷേധം

ഹൈവേയില്‍ വീഴാന്‍ പോകുന്ന കൊടിമരത്തില്‍ ഇടിക്കാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച 30കാരിക്ക് ഗുരുതര പരിക്ക്
'അന്ന് ഹോര്‍ഡിങ്, ഇന്ന് കൊടിമരം'; 30കാരിയുടെ കാലിലൂടെ ട്രക്ക് കയറിയിറങ്ങി, തീവ്രപരിചരണവിഭാഗത്തില്‍, പ്രതിഷേധം

ചെന്നൈ: ഹൈവേയില്‍ വീഴാന്‍ പോകുന്ന കൊടിമരത്തില്‍ ഇടിക്കാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച 30കാരിക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെ, അതുവഴി വന്ന ട്രക്കിന്റെ മുന്‍വശത്തെ ടയര്‍ യുവതിയുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിയായ അനുരാധ രാജേശ്വരിയെ ഗുരുതര പരിക്കുകളോടെ  തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുകാലിനും ഗുരുതര പരിക്കേറ്റതായി പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലാണ് അപകടമുണ്ടായത്. ഹൈവേയുടെ അരികില്‍ സ്ഥാപിച്ചിരുന്ന എഐഎഡിഎംകെയുടെ കൊടിമരം മറഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി സ്‌കൂട്ടര്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ വെട്ടിച്ച യുവതി,വേഗത്തില്‍ വരികയായിരുന്ന ട്രക്കിന്റെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ട്രക്കിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഓഫീസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കുടുംബത്തിന്റെ ഏക അത്താണിയാണ് രാജേശ്വരിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ ട്രക്ക് തന്നെ നേരത്തേ ഒരു സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിരുന്നു.

കോയമ്പത്തൂരിലെത്തുന്ന മുഖ്യമന്ത്രി ഇ പളനിസ്വാമിയെ സ്വീകരിക്കാന്‍ വേണ്ടി അവിനാശി ദേശീയപാതയില്‍ സ്ഥാപിച്ച കൊടിമരം വീണത് കാരണമാണ് അപകടമുണ്ടായതെന്നും പൊലീസ് ഇത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാജേശ്വരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സെപ്റ്റംബറില്‍ എഐഎഡിഎംകെ നേതാക്കളുടെ ചിത്രമുള്ള ഹോര്‍ഡിങ് പൊട്ടിവീണ് ടെക്കി യുവതി മരിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റോഡരികില്‍ ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് അപകടങ്ങള്‍ പതിവാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com