കൊതുകുശല്യം സഹിക്കാന്‍ വയ്യെന്ന് ഭാര്യ, കട്ടിലില്‍ അടുത്തുവന്നു കിടന്നാല്‍ സുഖമായി ഉറങ്ങാമെന്ന് മറുപടി; ഭര്‍ത്താവിനെ ഉലക്ക കൊണ്ട് തല്ലി അമ്മയും മകളും

കൊതുകുശല്യം അസഹനീയമായതിന്റെ പേരില്‍ കുപിതയായ ഭാര്യയും മകളും ചേര്‍ന്ന് ഭര്‍ത്താവിനെ ഉലക്ക കൊണ്ട് തല്ലിയതായി പരാതി
കൊതുകുശല്യം സഹിക്കാന്‍ വയ്യെന്ന് ഭാര്യ, കട്ടിലില്‍ അടുത്തുവന്നു കിടന്നാല്‍ സുഖമായി ഉറങ്ങാമെന്ന് മറുപടി; ഭര്‍ത്താവിനെ ഉലക്ക കൊണ്ട് തല്ലി അമ്മയും മകളും

അഹമ്മദാബാദ്:  കൊതുകുശല്യം അസഹനീയമായതിന്റെ പേരില്‍ കുപിതയായ ഭാര്യയും മകളും ചേര്‍ന്ന് ഭര്‍ത്താവിനെ ഉലക്ക കൊണ്ട് തല്ലിയതായി പരാതി. നിലവിളി കേട്ട് അയല്‍വാസികള്‍ 40കാരന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭൂപേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ ഏഴുമുറിവുകളാണ് ഉളളത്. സംഭവത്തെ തുടര്‍ന്ന് അതിക്രമം, ക്രിമിനല്‍ ഭീഷണി എന്നി വകുപ്പുകള്‍ ചേര്‍ത്ത് ഭാര്യക്കും മകള്‍ക്കുമെതിരെ കേ്‌സെടുത്തു.

ഗുജറാത്തിലെ നരോദയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കൊതുകുശല്യം പരിഹരിക്കാത്തതില്‍ കുപിതയായ ഭാര്യയും മകളും ചേര്‍ന്ന് ഭുപേന്ദ്രയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഭാര്യ ഉലക്ക ഉപയോഗിച്ചും മകള്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബാറ്റിന് സമാനമായ ഉപകരണം ഉപയോഗിച്ചുമാണ് മര്‍ദിച്ചത്.

എല്‍ഇഡി ലൈറ്റുകള്‍ വിറ്റാണ് ഭൂപേന്ദ്ര കുടുംബത്തെ പോറ്റിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍ ഇടിവാണ് നേരിടുന്നത്. അതിനിടെ ഇലക്ട്രിസിറ്റി ബില്‍  അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

കഴിഞ്ഞദിവസം കൊതുകുശല്യം അസഹനീയമായെന്നും ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ഭാര്യ  സംഗീത പരാതിപ്പെട്ടു.  തന്നെ കൊതുകുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതായി സംഗീത പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ, ഫാന്‍ പോലും ഇടാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഇതിന് മറുപടിയായി തന്നൊടൊപ്പം കട്ടിലില്‍ വന്നുകിടന്നാല്‍ സുഖമായി ഉറങ്ങാന്‍ കഴിയുമെന്ന് തമാശരൂപേണ പറഞ്ഞതിന് പിന്നാലെയായിരുന്നു മര്‍ദനമെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ മറുപടിയില്‍ കുപിതമായ ഭാര്യ അടുക്കളയില്‍ പോയി ഉലക്കയുമായി എത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടെ മകളും ചേര്‍ന്നു. തുടര്‍ച്ചയായി തലയില്‍ ഉലക്ക കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ഭുപേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com