ന്യൂഡൽഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികൾ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമായാ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹർജികൾ തള്ളിയത്. ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്.
റഫാല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. കേസില്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ തെറ്റായ വിവരങ്ങൾ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവിൽ ഗുരുതരമായ തെറ്റുണ്ടെന്നും ആരോപിച്ച് ഹർജിക്കാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എന്നിവരാണ് പുനഃപരിശോധനാ ഹർജി നൽകിയത്. പുനപരിശോധനാ ഹർജികളും തള്ളിയത് നരേന്ദ്രമോദി സർക്കാരിന് രാഷ്ട്രീയ വിജയമായി മാറിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ