പട്ന: ബിഹാറിൽ ശവപ്പെട്ടിയിൽ കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. സംസ്ഥാനത്ത് മദ്യത്തിന് നിരോധനമുണ്ട്. അതിനാൽ മദ്യം കടത്താൻ വ്യത്യസ്തമായ മാർഗങ്ങളാണ് ആളുകൾ ദിനംപ്രതി പരീക്ഷിക്കുന്നത്. ശവപ്പെട്ടിയിൽ മദ്യക്കുപ്പി നിറച്ച് വിവിധയിടങ്ങളിലേക്ക് കടത്തുകയായിരുന്നു.
സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു ശവപ്പെട്ടിയിൽ മദ്യം കടത്തുന്ന രീതി കണ്ടുപിടിച്ചത്. വ്യാഴാഴ്ച മഞ്ച ചെക്ക് പോസ്റ്റിൽ വച്ചാണ് ഉത്തർപ്രദേശിൽ നിന്ന് പഞ്ചാബ് രജിസ്‌ട്രേഷനിൽ എത്തിയ ശവപ്പെട്ടികൾ നിറച്ച ട്രക്ക് പൊലീസ് പിടിച്ചെടുത്ത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ശവപ്പെട്ടികളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു.
ട്രക്കിനുള്ളിൽ ശവപ്പെട്ടിയാണെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. എന്നാൽ, ഡ‍്രൈവറുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ശവപ്പെട്ടികൾ തുറന്ന് പരിശോധിക്കുകയായിരുന്നു. തുണിയിൽ പൊതിഞ്ഞായിരുന്നു പെട്ടികൾ സൂക്ഷിച്ചിരുന്നത്. ആറ് ശവപ്പെട്ടികളിലായി 20 ലക്ഷം രൂപ വില വരുന്ന 4,337 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമായിരുന്നു ശവപ്പെട്ടികളിൽ നിന്ന് കണ്ടെത്തിയത്.
പട്നയിലെ വിവിധ ഗ്രാമങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് മദ്യം എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഡ്രൈവർ സമ്മതിച്ചു. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ