ബംഗളൂരു: ഹൊസകോട്ടയിലെ അയോഗ്യനാക്കപ്പെട്ട എംഎൽഎയും ഇതേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുമായ എംടിബി നാഗരാജിന്റെ ആസ്തിയിൽ കോടികളുടെ വർധന. 2018 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന സത്യവാങ് മൂലത്തിൽ ആസ്തി 1015.8 കോടിയായിരുന്നെങ്കിൽ ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കായി സമർപ്പിച്ച സത്യവാങ് മൂലത്തിൽ 1201.5 കോടിയുടെ ആസ്തിയാണ് കാണിച്ചത്.
കഴിഞ്ഞ 18 മാസത്തിനിടെ 185.7 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. വിമത നീക്കം നടത്തി കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കുകയും പിന്നീട് അയോഗ്യനാക്കപ്പെടുകയും ചെയ്ത എം.ടി.ബി. നാഗരാജ് മറ്റ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്കൊപ്പം കഴിഞ്ഞദിവസമാണ് ബിജെപിയിൽ ചേർന്നത്. കർണാടകയിലെ ഏറ്റവും കൂടുതൽ സ്വത്തുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് എംടിബി നാഗരാജ്.
ഈ വർഷം ആഗസ്റ്റ് രണ്ടിനും ഏഴിനും ഇടയിൽ പലസമയങ്ങളിലായി 48.76 കോടിയുടെ പണമാണ് എംടിബി നാഗരാജിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയത്. ജൂലൈയിൽ 1.16 കോടിയും അക്കൗണ്ടിലെത്തി. വിമത നീക്കത്തിനൊടുവിൽ സഖ്യസർക്കാർ താഴെ വീണ മാസങ്ങളിലാണ് ഇത്രയും തുക എംടിബി നാഗരാജിെൻറ അക്കൗണ്ടിൽ വന്നതെന്നതാണ് ശ്രദ്ധേയം.
നാഗരാജിന്റെയും അദ്ദേഹത്തിെൻറ ഭാര്യ ശാന്തകുമാരിയുടെയും പേരിലായാണ് പണമായും സ്ഥാവര-ജംഗമ സ്വത്തുകളായും ആകെ 1201.5 കോടിയുടെ ആസ്തി രേഖപ്പെടുത്തിയിരിക്കുന്നത്. സഖ്യസർക്കാർ വീണതിനു പിന്നാലെ 11 കോടിയുടെ റോൾസ് റോയ്സ് ഫാൻറം-എട്ട് കാർ സ്വന്തമാക്കിയതും വാർത്തയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ