അജിത് പവാറിനൊപ്പം പോയത് എട്ടു പേര്‍, അഞ്ചു പേര്‍ തിരികെ വന്നെന്ന് സഞ്ജയ് റാവത്ത് 

അജിത് പവാറിനൊപ്പം പോയത് എട്ടു പേര്‍, അഞ്ചു പേര്‍ തിരികെ വന്നെന്ന് സഞ്ജയ് റാവത്ത് 
അജിത് പവാറിനൊപ്പം പോയത് എട്ടു പേര്‍, അഞ്ചു പേര്‍ തിരികെ വന്നെന്ന് സഞ്ജയ് റാവത്ത് 

മുംബൈ: അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞയ്ക്കു പോയ എട്ട് എന്‍സിപി എംഎല്‍എമാരില്‍ അഞ്ചു പേര്‍ തിരികെ വന്നെന്ന് ശിവേസനാ നേതാവ് സഞ്ജയ് റാവത്ത്. ദേവേന്ദ്ര ഫഡ്‌നാവിസിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കൊപ്പമുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അവകാശപ്പെട്ടു. 170 എംഎല്‍എമാരുടെ പിന്തുണ ഉണ്ട്. ഇക്കാര്യം ഗവര്‍ണറെ കണ്ട് ബോധ്യപ്പെടുത്തുമെന്ന് ശരദ് പവാര്‍, ശിവസേന തലവന്‍ ഉദ്ധവ് താക്കറെക്കൊപ്പം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അജിത് പവാറിന് എംഎല്‍എമാരുടെ പിന്തുണയില്ല. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും ശരദ് പവാര്‍ പറഞ്ഞു.

പതിനൊന്ന് എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഇതില്‍ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരദ് പവാര്‍ അവകാശപ്പെട്ടു. ആശയക്കുഴപ്പം കാരണമാണ് ഇവരെല്ലാം അജിത് പവാറിനൊപ്പം പോയത്. ഇവര്‍ മടങ്ങിയെത്തുമെന്നും ശരദ് പവാര്‍ പറഞ്ഞു. രാവിലെ മാത്രമാണ് അജിത് പവാറിനൊപ്പം ഒരുപറ്റം എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് പോകുന്ന കാര്യം അറിഞ്ഞത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം അജിതിനൊപ്പം പോയ എംഎല്‍എമാര്‍ ഓര്‍ക്കണമെന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.

അജിത് പക്ഷത്തിനൊപ്പം പോയ മൂന്ന് എംഎല്‍എമാരെയും ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. മൂന്ന് എംഎല്‍എമാരാണ് ചതിക്കപ്പെട്ടെന്ന വിശദീകരണവുമായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. എം എല്‍ എ മാര്‍ നേരത്തെ തന്നെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാര്‍ ദുരുപയോഗം ചെയ്തതാവാമെന്നാണ് ശരദ് പവാറിന്റെ വിശദീകരണം. ശിവസേന എംഎല്‍എമാരെ റാഞ്ചാന്‍ ശ്രമിച്ചാല്‍ മഹാരാഷ്ട്ര സ്വസ്ഥമായി ഉറങ്ങില്ലെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. അതേസമയം കോണ്‍?ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com