ഉറങ്ങുകയാണെന്നാണ് കരുതിയത്... വിളിച്ചിട്ടും ഉണർന്നില്ല; പൊന്നോമന മരിച്ചതറിയാതെ മാതാപിതാക്കളുടെ ആകാശയാത്ര
ചെന്നൈ : ആറ് മാസം പ്രായമായ മകൻ മരിച്ചതറിയാതെ ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിലേക്ക് ദമ്പതികളുടെ വിമാനയാത്ര. ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാൻ കുഞ്ഞുമായി യാത്രചെയ്യുകയായിരുന്നു ഇരുവരും. ശക്തി മുരുകൻ (32), ദീപ (27) ദമ്പതികളുടെ മകൻ ഹൃതിക്കാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്.
ഓസ്ട്രേലിയയിൽ ഐടി ജീവനക്കാരാണ് മുരുകനും ദീപയും. ചെന്നൈയിൽ വിമാനമിറങ്ങിയതിനു ശേഷമാണു കുട്ടിക്ക് ബോധമില്ലെന്ന് ഇവർ അറിഞ്ഞത്. ഉടൻതന്നെ വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ എത്തിച്ചു. കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയിൽ നിന്നു മലേഷ്യയിലേക്കും, അവിടെനിന്ന് ചെന്നൈയ്ക്കുമായിരുന്നു യാത്ര. മലേഷ്യയിൽ നിന്ന് ചെന്നൈയ്ക്ക് വിമാനം കയറുന്നതുവരെ കുഞ്ഞ് ഉണർന്നിരിക്കുകയായിരുന്നെന്നാണ് മാതാപിതാക്കൾ പറയുന്നത്. ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ കുഞ്ഞ് ഉറങ്ങുകയാണെന്നാണ് ആദ്യം കരുതിയത്. വിളിച്ചിട്ടും ഉണരാഞ്ഞതിനെ തുടർന്നാണ് വൈദ്യസഹായം ആവശ്യപ്പെട്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ