ന്യൂഡൽഹി : ദാദ്ര നഗർ ഹവേലി, ദമൻ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളെ ഒന്നാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ബിൽ അടുത്തയാഴ്ച പാർലമെൻറിൽ അവതരിപ്പിക്കും. ഇരു പ്രദേശങ്ങളെയും ഒന്നാക്കാനുള്ള ശുപാർശയ്ക്കു കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു
രണ്ടു പ്രദേങ്ങൾക്കുമായി നിലവിൽ ഒരു ഭരണാധികാരിയാണുള്ളതെങ്കിലും വ്യത്യസ്ത സെക്രട്ടേറിയറ്റും ഓഫിസുകളുമുണ്ട്. ലഫ്. ഗവർണർ പ്രഫുൽ കെ. പട്ടേൽ ആണ് നിലവിൽ ഇരു പ്രദേശങ്ങളുടെയും അധികാരി. 35 കിലോമീറ്റർ അകലെയുള്ള രണ്ടു പ്രദേശങ്ങളിലും കൂടി മൂന്ന് ജില്ലകളാണുള്ളത്.
പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കുകയും രാഷ്ട്രപതി വിജ്ഞാപനമിറക്കുകയും ചെയ്താൽ ഇവ ഒറ്റ കേന്ദ്രഭരണ പ്രദേശമായി മാറും. ഭരണപരമായ സൗകര്യത്തിനാണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഒന്നാക്കുന്നതെന്നും ഇതോടെ ഭരണച്ചെലവ് കുറയ്ക്കാനാകുമെന്നുമാണ് കേന്ദ്രസർക്കാർ വിശദീകരണം. ഇതോടെ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം എട്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ