ന്യൂഡല്‍ഹി: ബിജെപി ക്യാംപിലെത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സമ്മര്‍ദ്ദ നീക്കം ശക്തം. അജിത് പവാറിന് വേണ്ടിയുള്ള വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.
അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത എൻസിപിയുടെ അഞ്ച് എംഎൽഎമാരെയും പാർട്ടിയിലേക്ക് തിരികെ ക്ഷണിക്കുകയാണ്. ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും എൻസിപിയുടെ പുതിയ നിയമസഭാകക്ഷി നേതാവായ ജയന്ത് പാട്ടീൽ പറഞ്ഞു. അജിത് പവാർ മറുകണ്ടംചാടിയതോടെയാണ് ജയന്ത് പാട്ടീലിനെ നിയമസഭാകക്ഷി നേതാവായി എൻസിപി തെരഞ്ഞെടുത്തത്.
ഫഡ്നാവിസ് മന്ത്രിസഭയ്ക്ക് വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ല. എൻസിപിയുടെ എല്ലാ എംഎൽഎമാരും തങ്ങളോടൊപ്പമുണ്ട്, തങ്ങളെ ബന്ധപ്പെടാത്ത ശേഷിക്കുന്ന അഞ്ച് എംഎൽഎമാരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു- ജയന്ത് പാട്ടീൽ പറഞ്ഞു. അജിത് എന്തുകൊണ്ടാണ് ബിജെപിയെ പിന്തുണച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജിതുമായി സംസാരിക്കാൻ മൂന്നു നേതാക്കളെ ശരത് പവാർ അയച്ചിരുന്നു. എന്നാൽ ഈ ചർച്ചയിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും ജയന്ത് പാട്ടീൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ