ജനകീയ പ്രഖ്യാപനവുമായി ഫഡ്‌നാവിസ് സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് 5380 കോടി അനുവദിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുളള നടപടിക്കാണ് ബിജെപി സര്‍ക്കാര്‍ തുടക്കം കുറിച്ചത്
ജനകീയ പ്രഖ്യാപനവുമായി ഫഡ്‌നാവിസ് സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് 5380 കോടി അനുവദിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ  വിധി പറയാനിരിക്കേ, ജനകീയ പ്രഖ്യാപനവുമായി ദേവേന്ദ്ര ഫ്ഡ്‌നാവിസ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുളള നടപടിക്കാണ് ബിജെപി സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

കാലം തെറ്റി പെയ്ത കനത്തമഴയില്‍ വലിയതോതിലുളള വിളനാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ഷകരുടെ ധനനഷ്ടം പരിഹരിക്കുന്നതിനായി 5380 കോടി രൂപ ഫഡ്‌നാവിസ് സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തര ഫണ്ടില്‍ നിന്ന് പണം അനുവദിച്ചതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമിച്ചത് ചോദ്യം ചെയ്ത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ രാവിലെ 10.30 ന്  വിധി പ്രസ്താവിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

പ്രതിപക്ഷത്തിന്റെ അഭിഭാഷകരുടെ വാദം ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. എത്രസമയത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഇതില്‍ കോടതി ഇടപെടരുത്. മാത്രമല്ല, സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കഴിയു എന്നും റോത്തഗി ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സമയം അനുവദിക്കരുതെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. സഭയിലെ ഏറ്റവും സീനിയര്‍ ആയ എംഎല്‍എയെ പ്രോട്ടെം സ്പീക്കറായി നിയമിച്ച് ഫഡ്‌നാവിസ് സര്‍ക്കാറിനെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആണ് സിങ് വി വാദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളും മറുപടിയും നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ നാളത്തേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com