സഹപ്രവര്‍ത്തകയുമായുള്ള ബന്ധം കണ്ടെത്തി; പൊലീസുകാരനെ കാമുകി തീകൊളുത്തി കൊന്നു

സഹപ്രവര്‍ത്തകയുമായുള്ള ബന്ധം കണ്ടെത്തി; പൊലീസുകാരനെ കാമുകി തീകൊളുത്തി കൊന്നു

വിവാഹ ബന്ധം ഉപേക്ഷിച്ചാണ്‌ ഇരുവരും രണ്ട് മാസം മുന്‍പ്‌ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്

ചെന്നൈ; സഹപ്രവര്‍ത്തകയുമായി ബന്ധം ആരോപിച്ച് പോലീസുകാരനെ കാമുകി പെട്രോളൊഴിച്ചു തീകൊളുത്തിക്കൊന്നു. വിഴുപുരം സ്വദേശിയും തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസില്‍ ഹെഡ്‌കോണ്‍സ്റ്റബിളുമായ വെങ്കിടേശാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി ആശയെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് തീകൊളുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെങ്കിടേശ് തിങ്കളാഴ്ച രാവിലെ ആറോടെ മരിക്കുകയായിരുന്നു. 

വിവാഹ ബന്ധം ഉപേക്ഷിച്ചാണ്‌ ഇരുവരും രണ്ട് മാസം മുന്‍പ്‌ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്. അതിനിടെയാണ് കൂടെ ജോലി ചെയ്യുന്ന പൊലീസുകാരിയുമായി വെങ്കിടേശിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വെങ്കിടേശുമായി ആശ വാഗ്വാദത്തിലേര്‍പ്പെട്ടു. പിന്നീട് ഇയാളുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്കോടിയ വെങ്കിടേശിനെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. 

വിഴുപുരത്തുള്ള ജയയെ 2012ല്‍ വിവാഹംചെയ്ത വെങ്കിടേശ് നാലുവര്‍ഷംമുമ്പാണ് വിവാഹമോചനം നേടിയത്. സുഹൃത്തിന്റെ ഭാര്യയായ ആശയുമായുള്ള ബന്ധത്തെത്തുടര്‍ന്നാണ് ജയയുമായി ഇയാള്‍ പിണങ്ങിയത്. തുടര്‍ന്നാണ് ജയ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കിടേശിനൊപ്പം തിരുമുല്ലവയലിലുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. 

വെങ്കിടേശ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് എന്നാണ് ആദ്യം ആശ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com