അച്ഛന്റെയും അമ്മയുടെയും മൃതദേഹത്തിനരുകില്‍ ഭയന്നുവിറച്ച്, വെള്ളം പോലും കിട്ടാതെ പിഞ്ചുകുഞ്ഞ്  കഴിഞ്ഞത് 11 മണിക്കൂര്‍, ദാരുണം

സത്യേന്ദ്ര ചൗഹാന്‍ എന്നയാളാണ് നിസ്സാരപ്രശ്‌നത്തെച്ചൊല്ലി വഴക്കിടുകയും ഭാര്യ അന്‍ഷുവിനെ വെടിവെച്ച് കൊല്ലുകയും ചെയ്തത്
അച്ഛന്റെയും അമ്മയുടെയും മൃതദേഹത്തിനരുകില്‍ ഭയന്നുവിറച്ച്, വെള്ളം പോലും കിട്ടാതെ പിഞ്ചുകുഞ്ഞ്  കഴിഞ്ഞത് 11 മണിക്കൂര്‍, ദാരുണം


ഭോപ്പാല്‍ : അച്ഛന്റെയും അമ്മയുടെയും മൃതദേഹത്തിനരുകില്‍ ഭയന്നുവിറച്ച് വെള്ളം പോലും കിട്ടാതെ വിശന്നു വലഞ്ഞ് പിഞ്ചുകുഞ്ഞ് കഴിഞ്ഞത് 11 മണിക്കൂറോളം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം അച്ഛനും ആത്മഹത്യ ചെയ്തതോടെയാണ് മൂന്നുവയസ്സുള്ള കുട്ടി 11 മണിക്കൂര്‍ ജലപാനം പോലുമില്ലാതെ വിശന്നു കരഞ്ഞ് ഒറ്റപ്പെട്ടു കഴിഞ്ഞത്.  

സത്യേന്ദ്ര ചൗഹാന്‍ എന്നയാളാണ് നിസ്സാരപ്രശ്‌നത്തെച്ചൊല്ലി വഴക്കിടുകയും ഭാര്യ അന്‍ഷുവിനെ വെടിവെച്ച് കൊല്ലുകയും ചെയ്തത്. അന്‍ഷു മരിച്ചെന്ന് ഉറപ്പായതോടെ സത്യേന്ദ്ര സ്വയം നിറയൊഴിച്ചു. സൈനികോദ്യോഗസ്ഥനായ സഹോദരന്റെ തോക്കുപയോഗിച്ചായിരുന്നു കൊലപാതകം. ബന്ധുവിന്റെ വിവാഹക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

ഇരുവരും മരിച്ചതോടെ, മൂന്നു വയസ്സുള്ള ഇവരുടെ മകള്‍ വീട്ടില്‍ ഒറ്റയ്ക്കായി. സഹായത്തിന് ആരുമില്ലാതെ, ഭയന്നുവിറച്ച് വിശന്നു വലഞ്ഞ കുട്ടിയെ അന്‍ഷുവിന്റെ പിതാവ് അഭയ് ബധൂരിയയാണ് രക്ഷപ്പെടുത്തുന്നത്. പിറ്റേന്ന് ഉച്ചയോടെ അഭയ് മകളുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് കുട്ടി മുത്തച്ഛനോട് കാര്യങ്ങള്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്.

വിവരം അപ്പോള്‍ തന്നെ പൊലീസിനെ അറിയിച്ച അഭയ്, ഉടന്‍ തന്നെ വീട്ടിലെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. നടന്ന സംഭവങ്ങള്‍ കുട്ടി പൊലീസിനോട് വിശദീകരിച്ചു. സത്യേന്ദ്ര തൊഴില്‍ രഹിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സത്യേന്ദ്രയുടെ മാതാപിതാക്കള്‍ അകലെ സത്‌ന ജില്ലയിലെ ചിത്രകൂട്ടിലാണ് താമസിക്കുന്നത്. വീട് ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ കുട്ടിയുടെ കരച്ചില്‍ ആരും കേട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com