മുംബൈ: അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കിയതിനെ വിമർശിച്ച് സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാവ് രംഗത്തെത്തി. അജിത് പവാർ അഴിമതിക്കാരനാണ്. അങ്ങനെ ഒരാളുടെ പിന്തുണ ബിജെപി സ്വീകരിക്കരുതായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്ന് മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ പറഞ്ഞു. ബിജെപി പാളയം വിട്ട് അജിത് പവാര്‍ എന്‍സിപിയിലേക്ക് തിരിച്ച് പോയതിന് പിന്നാലെയാണ് ഖഡ്‌സെയുടെ പ്രതികരണം.
വന്‍കിട അഴിമതി കേസുകളില്‍ പ്രതിയാണ് അജിത് പവാർ. നിരവധി ആരോപണങ്ങള്‍ നേരിടുന്നുമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബിജെപി സഖ്യമുണ്ടാക്കരുതായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ ബിജെപി ഒരിക്കലും വാങ്ങരുതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഏക്നാഖ് ഖഡ്‌സെ പറഞ്ഞു.
നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ളവരുടെ നിരന്തര സമ്മർദ്ദഫലമായി അജിത് പവാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചു. ഇതോടെയാണ് ഫഡ്നാവിസും രാജിവെക്കാൻ നിർബന്ധിതനായത്. ഇതിനിടെ അജിത് പവാർ ഉള്‍പ്പെട്ട കോടികളുടെ ഒമ്പതോളം അഴിമതി കേസുകളിലുള്ള അന്വേഷണം അവസാനിപ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ