ലഖ്‌നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയിലെ തിരിമറി വീണ്ടും വിവാദത്തില്‍. ഒരു ലിറ്റര്‍ പാല്‍ 81 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കൂള്‍ അധികൃതരുടെ നടപടിയാണ് വിവാദമായിരിക്കുന്നത്. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ ഒരു സ്‌കൂളിലാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച് 81 വിദ്യാര്‍ത്ഥികള്‍ക്കായി വീതിച്ചു നല്‍കിയത്.
തിളപ്പിച്ച ചുടുവെള്ളത്തിലേക്ക് ഒരു ലിറ്റർ പാല് ഒഴിച്ചാണ് പാചകം ചെയ്യുന്നത്. പിന്നീട് വിദ്യാർഥികൾ ഓരോരുത്തർക്കും അരഗ്ലാസ് പാല് വീതം നൽകുന്നതും വീഡിയോയിൽ കാണാം. സോൻഭദ്രയിലെ ഒരു ഗ്രാമത്തിലെ മെമ്പറാണ് വീഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ ഇട്ടത്.
171 വിദ്യാർഥികളാണ് യു.പിയിലെ ഈ പ്രൈമറി വിദ്യാലയത്തിൽ പഠിക്കുന്നത്. പാൽ നൽകിയ ദിവസം 81 വിദ്യാർഥികൾ മാത്രമാണ് സ്കൂളിലെത്തിയത്. യു.പിയിൽ സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിലെ അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് പുതിയ വിവാദവും ഉയർന്നു വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ