ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയതിന് സമാനമായി മറ്റൊരു സംഭവം. 26കാരിയായ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയ ഷംഷദാബാദില്‍ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷംഷദാബാദിന്റെ പുറത്ത് തുറസായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃഗ ഡോക്ടറുടെ മൃതദേഹം കടന്നതിന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് രണ്ടാമത്തെ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ രണ്ടു മരണങ്ങളുമായി ഏതെങ്കിലും തരത്തിലുളള ബന്ധമുണ്ടോ എന്നതിനെ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
മൃഗഡോക്ടറുടെ മരണത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. അതിനിടെയാണ് സമാനമായ സാഹചര്യത്തില്‍ മറ്റൊരു സ്ത്രീ മരിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മരണത്തില്‍ പ്രതികളെ പിടികൂടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് ഷംഷദാബാദിലെ തന്റെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിറ്റേ ദിവസം കിലോമീറ്ററുകള്‍ക്കപ്പുറം കത്തിക്കരിഞ്ഞനിലയില്‍ പൊലീസ് കണ്ടെടുക്കുകയായിരുന്നു. രണ്ട് ദിവസം പിന്നിടുമ്പോള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായാണ് ആ പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗച്ചിബൗളിയിലെ ചര്‍മ്മരോഗ ക്ലിനിക്കില്‍ പതിവ് പരിശോധനയുടെ ഭാഗമായി ഡോക്ടറെ കാണാനാണ് ബുധനാഴ്ച അഞ്ച് മണിക്ക് യുവതി വീട്ടില്‍ നിന്നു പുറപ്പെടുന്നത്. ഗച്ചിബൗളിയിലെ ക്ലിനിക്കില്‍ ഇടയ്ക്കിടെ യുവതി പോകാറുണ്ടെന്ന് വീട്ടുകാരും പറയുന്നു.
ഷംഷാബാദിലെ ടോള്‍പ്ലാസയ്ക്കടുത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്താണ് യുവതി എല്ലാ തവണയും ക്ലിനിക്കിലേക്ക് പോവാറ്. എന്നാല്‍ ബുധനാഴ്ച രാത്രി ക്ലിനിക്കില്‍ നിന്ന് മടങ്ങിയ ശേഷം സ്‌കൂട്ടറെടുക്കുമ്പോള്‍ ടയര്‍ പഞ്ചറായത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്‌കൂട്ടറിന്റെ പഞ്ചര്‍ ശരിയാക്കി തരാമെന്ന അപരിചിതനായ ഒരാള്‍ വാഗ്ദാനം ചെയ്‌തെന്നാണ് പെണ്‍കുട്ടി തന്റെ സഹോദരിയെ 9.30 ന് വിളിച്ചപ്പോള്‍ പറഞ്ഞത്. താന്‍ തന്നെ സ്‌കൂട്ടര്‍ നന്നാക്കാന്‍ റിപ്പയറിങ് ഷോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും അപരിചിതന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നെന്നും അവള്‍ തന്റെ സഹോദരിയോട് ഫോണിലൂടെ പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ പേടിയാകുന്നുവെന്നും സമീപത്ത് നിറയെ ലോറി െ്രെഡവര്‍മാരുണ്ടെന്നും അവര്‍ സഹോദരിയോട് ഫോണിലൂടെ പറഞ്ഞിരുന്നു.
അപകടം മണത്ത സഹോദരി സ്‌കൂട്ടര്‍ അവിടെ വെച്ച് ടോള്‍ പ്ലാസയില്‍ കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവിടെ നിന്നാല്‍ തന്നെ എല്ലാവരും തുറിച്ചുനോക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫോണ്‍ വെക്കുകയായിരുന്നു.
സ്‌ക്കൂട്ടര്‍ നന്നാക്കി തിരിച്ചുകൊണ്ടുവരും വരെ തന്നോട് സംസാരിച്ചു കൊണ്ടേയിരിക്കണമെന്നും പേടിയാവുന്നുവെന്നും തന്നോട് ഫോണില്‍ പറഞ്ഞെന്നും സഹോദരി പറയുന്നു. ഉടന്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ച യുവതി പിന്നീട് ഫോണ്‍ ചെയ്തില്ലെന്നും ഫോണ്‍ പിന്നീട് സ്വിച്ച് ഓഫായെന്നും യുവതിയുടെ വീട്ടുകാര്‍ പറയുന്നു. 9.44നും 10.30നും ഫോണ്‍ ചെയ്യുമ്പോഴെല്ലാം സ്വിച്ച്് ഓഫായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ യുവതിയെ തേടി ടോള്‍ പ്ലാസയിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിറ്റേദിവസം രാവിലെ ഏഴിന് 30 കിലോമീറ്റര്‍ അകലെയുള്ള രംഗറെഡ്ഡി ജില്ലയിലെ ചദ്‌നപള്ളി ഗ്രാമത്തിലെ പാലത്തിനടിയില്‍ നിന്ന് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. വസ്ത്രത്തിന്റെ അവശിഷ്ടത്തില്‍ നിന്നും കഴുത്തിലെ ഗണപതിയുടെ ലോക്കറ്റില്‍ നിന്നുമാണ് മരിച്ചത് പെണ്‍കുട്ടിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാവിലെ യുവതിയുടെ വസ്ത്രങ്ങളും ബാഗും ചെരുപ്പും ടോള്‍ബൂത്തിന് സമീപത്തു നിന്ന് കണ്ടെത്തി. ഒരു മദ്യക്കുപ്പിയും ഇതിനോടൊപ്പമുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ