20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍, കാമുകന്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് ബന്ധുക്കള്‍; നടുങ്ങി തമിഴകം

മൃതദേഹത്തില്‍ കത്തിക്കുത്തേറ്റതിന്റേയും തീപൊളളലേറ്റതിന്റെയും പാടുകളുണ്ട്
20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍, കാമുകന്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് ബന്ധുക്കള്‍; നടുങ്ങി തമിഴകം

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് 20കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. മൃതദേഹത്തില്‍ കത്തിക്കുത്തേറ്റതിന്റേയും തീപൊളളലേറ്റതിന്റെയും പാടുകളുണ്ട്. കാമുകന്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അച്ഛന്‍ പരാതിയില്‍ പറയുന്നു.തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊന്നുകത്തിച്ച സംഭവത്തില്‍ രാജ്യത്ത് വന്‍രോഷം ഉയരുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്നുമുളള ദാരുണ സംഭവം.

സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ 30കാരനായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിപുരത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 20കാരിയെ അവസാനമായി കണ്ടത് രാജേഷിന് ഒപ്പമാണെന്ന് പൊലീസ് പറയുന്നു.നവംബര്‍ 21നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുദിവസത്തിനകം പെണ്‍കുട്ടിയുടെ മൃതദേഹം സ്വകാര്യ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സ്വകാര്യതോട്ടം രാഷ്ട്രീയകാരന്റെ പേരിലാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജേഷ് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. പെണ്‍കുട്ടിയുമായുളള ബന്ധം മനസ്സിലാക്കിയ ഭാര്യ രാജേഷിനെ ഉപേക്ഷിച്ചു പോയതായും പൊലീസ് പറയുന്നു. എന്നാല്‍ രാജേഷുമായുളള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പെണ്‍കുട്ടിയെ വീട്ടുകാര്‍ താക്കീത് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ രാജേഷാണെന്ന് വീട്ടുകാര്‍ പരാതിയില്‍ ഉന്നയിക്കുന്നു.

അതേസമയം ദലിത് പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ ഉന്നതജാതിയില്‍പ്പെട്ട രാജേഷിനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം രംഗത്തുവന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കാഞ്ചിപുരം കളക്ടര്‍ ഓഫീസിന് സമീപം റോഡ് ഉപരോധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com