ഉള്ളിക്ക് വേണ്ടി ക്യൂ നിന്ന് ജനങ്ങള്‍; ഹെല്‍മറ്റ് ധരിച്ച് വില്‍പനക്കെത്തി തൊഴിലാളികള്‍, റോക്കറ്റ് പോലെ കുതിക്കുന്ന വില

നാട്ടുകാരുടെ അക്രമം ഭയന്ന് ഹെല്‍മറ്റ് ധരിച്ച് ഉള്ളി വില്‍ക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
ഉള്ളിക്ക് വേണ്ടി ക്യൂ നിന്ന് ജനങ്ങള്‍; ഹെല്‍മറ്റ് ധരിച്ച് വില്‍പനക്കെത്തി തൊഴിലാളികള്‍, റോക്കറ്റ് പോലെ കുതിക്കുന്ന വില

പട്‌ന: റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് രാജ്യത്ത് ഉള്ളിവില. കിലോയ്ക്ക് നൂറു കടന്ന ഉള്ളി കൊണ്ടുവന്ന കണ്ടെയ്‌നര്‍ തട്ടിയെടുത്തതും കടകളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഉള്ളി വാരിക്കൊണ്ടുപോയതുമൊക്കെയായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാര്‍ത്തകള്‍വരികയാണ്. ഇപ്പോള്‍ നാട്ടുകാരുടെ അക്രമം ഭയന്ന് ഹെല്‍മറ്റ് ധരിച്ച് ഉള്ളി വില്‍ക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.

ബിഹാറിലെ പട്‌നയിലാണ് കോര്‍പറേറ്റീവ് മാര്‍ക്കറ്റിങ് യൂണിയന്‍ ലിമിറ്റഡ് ജീവനക്കാര്‍ ഹെല്‍മെറ്റ് ധരിച്ച് ഉള്ളി വില്‍ക്കാനിറങ്ങിയത്. മൊബൈല്‍ ഔട്ട്‌ലറ്റിന് മുന്നില്‍ മണിക്കൂറുകളോളം വരിനിന്നാണ് ഒരു കിലോയ്ക്ക് 35 രൂപ നിരക്കില്‍ ജനങ്ങള്‍ ഉള്ളി വാങ്ങിയത്.

ഉള്ളിക്ക് വേണ്ടി കാത്തുനിന്ന് ക്ഷമ കെട്ട നാട്ടുകാര്‍ എപ്പോഴാണ് അക്രമാസക്തരാവുക എന്ന് ഭയന്നാണ് ഉദ്യോസ്ഥര്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയത്. സര്‍ക്കാര്‍ ഒരുവിധത്തിലുള്ള സുരക്ഷാ സംവിധാനവും ഒരുക്കാതെ വന്നതോടയാണ് സ്വയം സംരക്ഷ മാര്‍ഗങ്ങള്‍ തേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് തുനിയേണ്ടിവന്നത്.

കഴിഞ്ഞദിവസം തങ്ങള്‍ക്ക് നേരെ ജനങ്ങള്‍ ആക്രമണം അഴിച്ചുവിട്ടുവെന്നും കല്ലുകളും വടികളും വലിച്ചെറിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഓരോ കോളനിയിലും പോയി ഉള്ളി വിതരണം നടത്താനാണ്  ശ്രമിക്കുന്നതെന്നും പക്ഷേ ക്ഷമകെട്ട ജനം രോഷത്തോടെയാണ് പ്രതികരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഉള്ളിയ്ക്ക് ക്ഷാമമൊന്നും ഇല്ലെന്നും ദയവ് ചെയ്ത് ക്യൂ തെറ്റിച്ച് പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ വില്‍പന ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com