'എല്ലാം ആ ഒരുമണിക്കൂറിനുള്ളില്‍'; 26കാരി ഡോക്ടറുടെ കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത്

സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിയ ശേഷമാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ചത്
'എല്ലാം ആ ഒരുമണിക്കൂറിനുള്ളില്‍'; 26കാരി ഡോക്ടറുടെ കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത്


ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരാണ് അറസ്റ്റിലായത്. 20വയസ്സുകാരായ മൂന്നുപേരും 26കാരനായ ഒരാളുമാണ് അറസ്റ്റിലായവരുടെ പ്രായം. മുഹമ്മദ് അരീഫ്, ജൊള്ളുശിവ, ജൊള്ളുനവീന്‍, ചിന്തകുണ്ട ചിന്ന കേശവലു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. നാലുപേരും നാരായണ്‍ പേട്ട് സ്വദേശികളാണ്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതിനെ വേണ്ടത്ര ജാഗ്രതയോടെ കാണാതെ അന്വേഷണം മന്ദഗതിയിലായത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

വൈകുന്നേരം 6.15ന് ടോള്‍പ്ലാസയില്‍സ്‌കൂട്ടര്‍ നിര്‍ത്തുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ  പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തി. പിന്നാലെ പെണ്‍കുട്ടിയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കി അവസരത്തിനായി കാത്തുനിന്നു.
 
രാത്രി 9മണിക്കാണ് അരീഫും ശിവയും ടോള്‍പ്ലാസയിലേക്ക് കല്ല് നിറച്ച ട്രക്കുമായെത്തുന്നത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കല്ലിറക്കുന്നത് വൈകിയതിനാല്‍ അവര്‍ ടോള്‍പ്ലാസയില്‍ കാത്തു നിന്നു.

9മണിക്ക് പെണ്‍കുട്ടിയെത്തിയപ്പോള്‍ ടയര്‍ പഞ്ചറായ കാര്യം ഇവര്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സഹായവും വാഗ്ദാനം ചെയ്തു. വിശ്വാസം നേടിയെടുക്കാനായി സ്‌കൂട്ടറുമായി കുറച്ചു ദൂരം പോയശേഷം എവിടെയും കടകളൊന്നും തുറന്നിട്ടില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്തായിരുന്നു പെണ്‍കുട്ടി അവളുടെ സഹോദരിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. സഹോദരിയുമായുള്ള സംഭാഷണം നിര്‍ത്തി ഫോണ്‍വെച്ചയുടന്‍ തന്നെ പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്യുകയായിരുന്നു. 9.45ന് പ്രതികള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്.

10.20നാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു. 10.28ന് സ്ഥലം വിട്ടു. അരീഫും നവീനും സ്‌കൂട്ടര്‍ എടുത്ത് കോത്തൂരില്‍ ഉപേക്ഷിച്ചു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിയ ശേഷമാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ചത്.

ഒരുമണിക്കും 2മണിക്കുമെല്ലാം മൃതദേഹം കത്തിക്കാനായി പ്രതികള്‍ പെട്രോളന്വേഷിച്ച് നടന്നിരുന്നു. പിന്നീട് 2.30ന് അടിപ്പാതയില്‍ വെച്ചാണ് മൃതദേഹം കത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com