മൃഗങ്ങളുടെ മുഖമൂടി ധരിച്ചെത്തി, അകത്തുകടന്നത് സ്കൂൾ മതിൽ കുത്തിപ്പൊളിച്ച്, മുളകുപൊടി പ്രയോഗവും; ഞെട്ടിച്ച മോഷണകഥ ഇങ്ങനെ 

ആറ് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ചായിരുന്നു ആഭരണക്കട‌ത്ത്
മൃഗങ്ങളുടെ മുഖമൂടി ധരിച്ചെത്തി, അകത്തുകടന്നത് സ്കൂൾ മതിൽ കുത്തിപ്പൊളിച്ച്, മുളകുപൊടി പ്രയോഗവും; ഞെട്ടിച്ച മോഷണകഥ ഇങ്ങനെ 

ഹോളിവുഡിനെ വെല്ലുന്ന തിരകഥയാണ് ചെന്നൈയിൽ ഇന്നലെ നടന്ന ജ്വല്ലറി മോഷണത്തിന് പിന്നിൽ. 13 കോടി രൂപയോളം വിലവരുന്ന 30കിലോയോളം ആഭരണങ്ങളാണ് തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിൽ നിന്നും സംഘം മോഷ്ടിച്ചത്. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ജ്വല്ലറിയിനിന്ന് ആറ് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ചായിരുന്നു ആഭരണക്കട‌ത്ത്. 

പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ നടന്ന മോഷണം രാവിലെ ജ്വല്ലറി ജീവനക്കാരെത്തി കടതുറന്നപ്പോൾ മാത്രമാണ് പുറത്തറിഞ്ഞത്. ഗ്രൗണ്ട് ഫ്ലോറിലെ തട്ടുകളെല്ലാം കാലിയായിരിക്കുന്നത് കണ്ട് ജീവനക്കാർ അന്തംവിട്ടു. ഉടൻതന്നെ സിറ്റി കമ്മിഷണർ എ അമൽരാജ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. 

ജ്വല്ലറിയുടെ പിൻവശത്തെ ഭിത്തി തുളച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജ്വല്ലറിക്ക് പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ കോംപൗണ്ടിലൂടെയാണ് മോഷ്ടാക്കൾ അകത്തെത്തിയത്. മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ അകത്തുകടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചു. ഇവർ ബാഗിലേക്ക് ആഭരണങ്ങൾ നിറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ സഹായിക്കാനായി മൂന്നാമതൊരാൾ ജ്വല്ലറിക്ക് പുറത്ത് ഉണ്ടായിരുന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. 

തെളിവുകൾ അവശേഷിക്കാതിരിക്കാൻ  ജാക്കറ്റ് ധരിച്ച് കൈയ്യില്‍ ഗ്ലൗസും അണിഞ്ഞ്‌ വിദഗ്ധമായാണ് സംഘം മോഷണം നടത്തിയത്. പൊലീസ് നായയെയും വെട്ടിക്കാനായി ജ്വല്ലറിയിലാകെ മുളകുപൊടിയും വിതറിയാണ് ഇവർ കടന്നത്. 800ഓളം സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുമായാണ് ഇവർ രക്ഷപ്പെട്ടത്. 

പൊലീസ് ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ അഞ്ചുപേരെ ഇന്ന് കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശികളാണ് കസ്റ്റഡിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com