മുന്‍ പിസിസി പ്രസിഡന്റ് പാര്‍ട്ടി വിട്ടു ; ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

സമ്മര്‍ദ്ദ രാഷ്ട്രീയവും ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയവുമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്
മുന്‍ പിസിസി പ്രസിഡന്റ് പാര്‍ട്ടി വിട്ടു ; ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹരിയാനയിലെ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി പ്രാഥമികാംഗത്വവും അദ്ദേഹം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തന്‍വറും അനുയായികളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. 

കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്. ഇത് മറ്റു പാര്‍ട്ടികളില്‍ നിന്നല്ല, മറിച്ച് പാര്‍ട്ടിക്ക് അകത്തുനിന്നുതന്നെയാണ് വെല്ലുവിളി നേരിടുന്നത്. സാധാരണ പ്രവര്‍ത്തകര്‍ക്ക് ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാകില്ല. അവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു വിലയും ലഭിക്കില്ല. 

സമ്മര്‍ദ്ദ രാഷ്ട്രീയവും ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയവുമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസ് സൈദ്ധാന്തിക അടിത്തറയില്‍ നിന്നെല്ലാം വ്യതിചലിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും, ഫ്യൂഡല്‍ മനോഭാവമാണ് നിലനില്‍ക്കുന്നതെന്നും അശോക് തന്‍വര്‍ കുറ്റപ്പെടുത്തി. 

ഹരിയാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് അശോക് തന്‍വറിനെ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത്. തുടര്‍ന്ന് കുമാരി ഷെല്‍ജയെ പുതിയ പിസിസി പ്രസിഡന്റായി നിയമിച്ചു. തന്‍വറിന്റെ എതിരാളിയായ ഭൂപീന്ദര്‍ സിങ് ഹൂഡയെ നിയമസഭ കക്ഷി നേതാവായും നിശ്ചയിച്ചിരുന്നു. ഈ മാസം 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com