കശ്മീരില്‍ ഭീകരര്‍ എത്തിയതായി സംശയം; ഗന്ദര്‍ബാല്‍ വനത്തില്‍ കമാന്‍ഡോകളെ വിന്യസിച്ചു

പ്രദേശത്തെ സൈനിക വിഭാഗമാണ് ഇവിടെ ഒരു കൂട്ടം ഭീകരവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്
കശ്മീരില്‍ ഭീകരര്‍ എത്തിയതായി സംശയം; ഗന്ദര്‍ബാല്‍ വനത്തില്‍ കമാന്‍ഡോകളെ വിന്യസിച്ചു


ജമ്മു: ഭീകരവിരുദ്ധ വേട്ടക്കായി ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ബാല്‍ വനമേഖലയില്‍ വന്‍ സൈനിക നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവിടേക്ക് കമാന്‍ഡോ വിഭാഗത്തെ വിമാനത്തിലെത്തിച്ച് എയര്‍ഡ്രോപ്പ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രദേശത്തെ സൈനിക വിഭാഗമാണ് ഇവിടെ ഒരു കൂട്ടം ഭീകരവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഗങ്ബാല്‍ കാടുകളിലെ റോഡ് ഗതാഗതം സാധ്യമല്ലാത്ത പര്‍വത പ്രദേശങ്ങളിലേക്കാണ് കമാന്‍ഡോകളെ എയര്‍ഡ്രോപ്പ് ചെയ്തത്. ദുര്‍ഘടമായ സാഹചര്യങ്ങളിലും ഭീകരവിരുദ്ധ നടപടികള്‍ക്ക് പരിശീലനം സിദ്ധിച്ചിട്ടുള്ള കരസേനയുടെ പാരാ കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. 

പ്രദേശത്ത് വലിയ തോതില്‍ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന ആശങ്കയുള്ളതിനാല്‍ കമാന്‍ഡോകള്‍ ഈ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തും. ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്ത്കൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ ഈ ഭീകരര്‍ ദക്ഷിണ കശ്മീരിലെ ത്രാല്‍ ടൗണിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം.

സെപ്തംബര്‍ 17 ന് നിയന്ത്രണ രേഖ കടന്നെത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. 2014ന് ശേഷം പ്രദേശത്തുണ്ടായ ആദ്യ ഏറ്റുമുട്ടലാണ് ഇതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദ് ചെയ്യുകയും സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റമാണ് ഇതെന്നാണ് വിവരം. 

ഗന്ദര്‍ബാല്‍, ഗുരേസ് ജില്ലകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന പര്‍വത പ്രദേശമാണ് ഗന്ദ്ബാല്‍. വലിയൊരു ശുദ്ധജല തടാകവും പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ദക്ഷിണ കശ്മീരിലെയും ശ്രീനഗറിലെയും പര്‍വതങ്ങളുമായും ഇവ ബന്ധപ്പെട്ട് കിടക്കുന്നു. പര്‍വതാരോഹണത്തിനും ക്യാംപിങിനുമായി വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശവുമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com