ന്യൂഡൽഹി: "ഭാരത് മാതാ കി ജയ്’ എന്ന് പറയാൻ കഴിയാത്തവരുടെ വോട്ടുകൾക്ക് വിലയില്ലെന്നു ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥി സൊനാലി ഫോഗട്ട്. ഹരിയാനയിലെ ബൽസാമണ്ഡിൽ കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സൊനാലിയുടെ ഈ വിവാദ പ്രസ്താവന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ് 'ഭാരത് മാതാ കി ജയ്' എന്ന് വിളിച്ചതിനോട് പ്രതികരിക്കാതിരുന്ന ജനങ്ങൾക്കുനേരെയാണ് സൊനാലിയുടെ ഈ പരാമർശം. 'നിങ്ങൾ പാക്കിസ്ഥാനിൽനിന്നുള്ളവരാണോ?, നിങ്ങൾ ഇന്ത്യക്കാരാണെങ്കിൽ നിർബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം’, എന്നാണ് സൊനാലി പറഞ്ഞത്.
"ഭാരത് മാതാ കീ ജയ് എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം. നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? ഇന്ത്യക്കാരാണെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരിൽ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല", സൊനാലി പറഞ്ഞു. ചീഞ്ഞ രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തിനു ജയ് വിളിക്കാത്ത ചില ഇന്ത്യക്കാരെയോർത്ത് തനിക്കു ലജ്ജ തോന്നുന്നെന്നും സൊനാലി കൂട്ടിച്ചേർത്തു.
ടിക് ടോക്കിൽ ഒട്ടേറേ ആരാധകരുള്ള സൊനാലി ഫോഗട്ട്, കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ്ക്കെതിരെ ഹരിയാനയിലെ അദംപുർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ഒക്ടോബർ 21-നാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ