ഷിംല: ബ്യൂട്ടി പാര്‍ലറിലേക്ക് സര്‍ക്കാര്‍ വാഹനത്തില്‍ പോയ ഹിമാചല്‍ പ്രദേശ് മന്ത്രി ഗോവിന്ദ് സിങ് ഠാക്കൂറിന്റെ ഭാര്യയുടെ രണ്ടരലക്ഷം രൂപ മോഷണംപോയി. ഗോവിന്ദ് സിങ് ഠാക്കൂറിന്റെ ഭാര്യ രജനി ഠാക്കൂറിന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് രജനി പൊലീസിൽ പരാതി നൽകിയതോടെ മന്ത്രിക്കും ബിജെപി സര്‍ക്കാരിനുമെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി.
ഗതാഗതം, വനം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ഗോവിന്ദ്. സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതും വന്‍തുക കൈവശം വച്ചതുമാണ് വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമ്പോൾ ബിജെപി മന്ത്രിയുടെ ഭാര്യ എന്തിനാണ് ഇത്രയധികം തുക കൈയ്യിൽ സൂക്ഷിച്ചത് എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.
എച്ച്.പി 66 0001 എന്ന നമ്പറുള്ള ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണ് മന്ത്രിയുടെ ഭാര്യ ബ്യൂട്ടി പാര്‍ലറില്‍ പോയത്. സമൂഹ മാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ