ബംഗലൂരു : പ്രശസ്ത സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്ത് വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. അസുഖബാധിതനായി ഏറെനാളായി ചികില്‍സയിലായിരുന്നു.
സാക്‌സോഫോണിനെ കർണാടക സംഗീത സദസ്സുകൾക്കു പരിചയപ്പെടുത്തിയ സംഗീതജ്‌ഞനാണ് കദ്രി ഗോപാൽ നാഥ്. കർണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ അച്‌ഛനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. നാഗസ്വരത്തിലായിരുന്നു അരങ്ങേറ്റം.
മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ പക്കലുള്ള ക്ലാരനറ്റ് യാദൃച്‌ഛികമായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് കദ്രി ഗോപാൽനാഥിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരവ്. ലോകത്തിലെ പ്രശസ്‌തമായ ഒട്ടുമിക്ക രാജ്യാന്തര സംഗീതോൽസവങ്ങളിലും കദ്രി ഗോപാൽനാഥ് സാക്സഫോൺ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്‌ഞനാണ് കദ്രി. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്‌റ്റിവലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ