ന്യൂഡൽഹി: അസമിൽ ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള പദ്ധതിയുടെ കോർഡിനേറ്ററായിരുന്ന പ്രതീക് ഹജേലയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സർക്കാരിനു നിർദേശം നൽകി.
പ്രതീക് ഹജേലയെ സ്ഥലം മാറ്റുന്നതിന് കോടതി കാരണമൊന്നും അറിയിച്ചില്ല. സ്ഥലം മാറ്റത്തിന് എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ ചോദ്യത്തിന് കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നായുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മറുചോദ്യം. ഹജേലയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സ്ഥലമാറ്റ ഉത്തരവ് എന്നാണ് സൂചന.
48കാരനായ പ്രതീക് ഹജേല 1995 അസം-മേഘാലയ കേഡർ ഐ.എ.എസ് ഓഫീസറാണ്. ഹജേലയുടെ മേൽനോട്ടത്തിൽ ആഗസ്റ്റ് 31 നാണ് അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്തായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ