പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ; പ്രാര്‍ഥനകളോടെ നാട്

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ; പ്രാര്‍ഥനകളോടെ നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 

കുട്ടി കിണറ്റില്‍ വീണിട്ട് ഇപ്പോള്‍ 36 മണിക്കൂര്‍ പിന്നിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. 

ഇന്നലെ രാത്രിയോടെ ഈ കുഴി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികള്‍ എത്താന്‍ വൈകിയതോടെ ഇന്ന് പുലര്‍ച്ചയോടെയാണ് കുഴിയുടെ നിര്‍മാണം തുടങ്ങിയത്. 80 അടിയോളം താഴ്ചയില്‍ സമാന്തരമായി കുഴി നിര്‍മിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. 

ഒഎന്‍ജിസി കുഴികളെടുക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് സമാന്തരമായി കുഴി നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് താഴെയിറങ്ങി കുഞ്ഞിനെ എടുത്ത് മുകളിലേക്ക് കയറിവരാന്‍ പാകത്തിലുള്ള കുഴിയാണ് നിര്‍മിക്കുന്നത്. 

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് സൂചന. ആദ്യം 26 അടി താഴ്ചയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് പോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com