കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന കൊലക്കേസ് പ്രതി; ശേഷം മട്ടനും കൂട്ടി ഊണും മധുരപലഹാരങ്ങളും; വിഡിയോ പുറത്ത്

സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന പിന്റു തിവാരി എന്ന കൊലപ്പുള്ളി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്
കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന കൊലക്കേസ് പ്രതി; ശേഷം മട്ടനും കൂട്ടി ഊണും മധുരപലഹാരങ്ങളും; വിഡിയോ പുറത്ത്

പാറ്റ്‌ന; ജയിലില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കൊലക്കേസ് പ്രതിയുടെ വിഡിയോ പുറത്ത്. ബിഹാറിലെ സീതാമര്‍ഹി ജയിലിനുള്ളിലാണ് കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആര്‍ഭാടമായി ആഘോഷിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന പിന്റു തിവാരി എന്ന കൊലപ്പുള്ളി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 

പിന്റുവിന്റെ 30 ാം പിറന്നാളായിരുന്നു. കേക്ക് മുറിച്ചതിന് ശേഷം  തടവുകാര്‍ തറയില്‍ ഇരുന്ന് മട്ടനും  ചോറും കഴിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് തടവുകാര്‍ ഇയാള്‍ക്ക് പിറന്നാള്‍ സമ്മാനങ്ങളും നല്‍കുന്നുണ്ട്. പാര്‍ട്ടി അവസാനിച്ചതിനുശേഷം പിന്റുവും മറ്റ് തടവുകാരും മധുരപലഹാരങ്ങള്‍ കഴിക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. പാചകക്കാരനെ ജയില്‍ വളപ്പിലേക്ക് വിളിച്ചാണ് പാര്‍ട്ടിക്ക് വേണ്ട ക്രമീകരണം നടത്തിയത്. ജയിലിനുള്ളിലെ മൊബൈല്‍ ഉപയോഗിച്ചാണ് പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്. പൊലീസ് വകുപ്പിന് നേരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ ജയില്‍ ഐ.ജി മിഥിലേഷ് മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും, അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബീഹാര്‍ ജയിലിനുള്ളില്‍ നടത്തിയ പരിശോധനകളില്‍ മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, മയക്കുമരുന്ന് തുടങ്ങിയ നിരോധിത വസ്തുക്കള്‍ കണ്ടെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com