കള്ളക്കഥ ഏറ്റുപറയാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിക്കുന്നു; കുല്‍ഭൂഷണ്‍ ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലെന്ന് ഇന്ത്യ

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഇന്ത്യ
കള്ളക്കഥ ഏറ്റുപറയാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിക്കുന്നു; കുല്‍ഭൂഷണ്‍ ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഇന്ത്യ. പാകിസ്ഥാന്റെ കള്ളക്കഥ തത്തയെപ്പോലെ ഏറ്റുപറയാന്‍ കടുത്ത സമ്മര്‍ദമാണ് കുല്‍ഭൂഷണ് മേല്‍ ചുമത്തുന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുല്‍ഭൂഷന്റെ അമ്മയോട് സംസാരിച്ചെന്നും വിശദാംശങ്ങള്‍ ധരിപ്പിച്ചെന്നും പ്രസ്താവനയില്‍ വ്യക്തമാക്കന്നു. ഇന്ന് ഉച്ചയോടെയാണ് ഇസ്ലാമാബാദില്‍ വച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷണെ നേരിട്ട് കണ്ടത്. 

'ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഇസ്ലാമാബാദില്‍ വച്ച് കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടു. വിശദമായ റിപ്പോര്‍ട്ട് ഇസ്ലാമാബാദില്‍ നിന്ന് ഞങ്ങള്‍ കാത്തിരിക്കുകയാണ്. ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലാണെന്നത് വ്യക്തമാണ്. പാകിസ്ഥാന്റെ കള്ളക്കഥ ജാദവിനെക്കൊണ്ട് പറയിക്കാന്‍ അവര്‍ പരമാവധി സമ്മര്‍ദത്തിലാക്കുകയാണ്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയുടെ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിശദമായ വിവരങ്ങള്‍ പുറത്തുവിടും.'-പ്രസ്താവനയില്‍ പറയുന്നു.

'ഇന്ന് കുല്‍ഭൂഷണ് നയതന്ത്രസഹായം നല്‍കാനുള്ള പാകിസ്ഥാന്‍ നടപടി അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിധി പാലിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. ജാദവിനെ പാകിസ്ഥാന്‍ കുറ്റക്കാരനെന്ന് വിധിച്ചത് തീര്‍ത്തും അന്യായമായ ജുഡിഷ്യല്‍ പ്രക്രിയയിലൂടെയായിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുല്‍ഭൂഷന്റെ അമ്മയോട് സംസാരിച്ചു. വിശദാംശങ്ങള്‍ ധരിപ്പിച്ചു.ജാദവിന് നീതി ലഭിക്കാനും സുരക്ഷിതമായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'- പ്രസ്താവന പറയുന്നു.

2016 മാര്‍ച്ച് 3നാണ് പാക് സുരക്ഷാ ഏജന്‍സികള്‍ ബലോചിസ്ഥാനില്‍ വച്ച് കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com