കേസുകള്‍ കുന്നുകൂടുന്നു; ജഡ്ജിമാരില്ലാതെ കൊച്ചി സായുധ സേനാ ട്രൈബ്യൂണല്‍ സ്തംഭനാവസ്ഥയില്‍

കേസുകള്‍ കുന്നുകൂടുന്നു; ജഡ്ജിമാരില്ലാതെ കൊച്ചി സായുധ സേനാ ട്രൈബ്യൂണല്‍ സ്തംഭനാവസ്ഥയില്‍
കേസുകള്‍ കുന്നുകൂടുന്നു; ജഡ്ജിമാരില്ലാതെ കൊച്ചി സായുധ സേനാ ട്രൈബ്യൂണല്‍ സ്തംഭനാവസ്ഥയില്‍

കൊച്ചി: രണ്ടു വര്‍ഷത്തോളമായി ജഡ്ജിമാരില്ലാതെ പ്രവര്‍ത്തനം സ്തംഭിച്ച് കൊച്ചിയിലെ സായുധ സേനാ ട്രൈബ്യൂണല്‍. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് കാര്യങ്ങളില്‍ കേസുകള്‍ കുന്നുകൂടുമ്പോഴാണ്, രാജ്യസേവനം നടത്തിയ സേനാംഗങ്ങളെയും ആശ്രിതരെയും നിരാലംബരാക്കി ട്രൈബ്യൂണല്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നത്. 

കേരള, കര്‍ണാടക, ലക്ഷദ്വീപ് മേഖലകളില്‍നിന്നുള്ള സേനാംഗങ്ങളുടെ സര്‍വീസ് സംബന്ധമായ കേസുകളാണ് ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് പരിഗണിക്കുന്നത്. ഒരു സിറ്റിങ് ജഡ്ജിയും വിരമിച്ച സൈനിക ഉദ്യോഗസ്ഥനും ഉള്‍പ്പെടെ രണ്ടു പേരാണ് ട്രൈബ്യൂണലിലെ അംഗങ്ങള്‍. ഈ രണ്ടു തസ്തികയും രണ്ടു വര്‍ഷത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ആയിരത്തോളം കേസുകളാണ് കൊച്ചി ബെഞ്ചില്‍ കെട്ടിക്കിടക്കുന്നതെന്നാണ് വിവരം.

കേസുകള്‍ കുന്നുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് മറ്റു ബെഞ്ചുകളില്‍നിന്ന് അംഗങ്ങളെ എത്തിച്ച് സിറ്റിങ് നടത്തുകയാണ് കൊച്ചി ബെഞ്ച് ഇപ്പോള്‍ ചെയ്യുന്നത്. മറ്റു ബെഞ്ചുകളില്‍നിന്നുള്ള അംഗങ്ങളുടെ ലഭ്യത അനുസരിച്ചു മാത്രമേ ഇത്തരത്തില്‍ സിറ്റിങ് നടക്കൂ. ജൂണ്‍ അവസാനം ഇത്തരത്തില്‍ ഒരു സിറ്റിങ് നടത്തിയിരുന്നു.

കൊച്ചി ബെഞ്ചില്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ മാസം പതിനാറിനാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബറോടെ പുതിയ അംഗങ്ങളുടെ നിയമനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികളുമായി വരുന്നവരോട് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതിനാല്‍ നീതി ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com