കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ. മുകുള്‍ റോയി, അര്‍ജുന്‍ സിങ് എന്നീ നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായാണ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ ആരോപണം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഇരുവരും ബിജെപിയില്‍ എത്തിയശേഷം നിരവധി കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു. "മുകുള്‍ റോയി ബിജെപിയില്‍ എത്തിയതിനുശേഷം 32 കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അതിനുമുമ്പ് അദ്ദേഹം ചെയ്ത എല്ലാകാര്യങ്ങളും നല്ലതായിരുന്നു. ഇപ്പോള്‍ കൊലപാതകം, വധശ്രമം തുടങ്ങിയ കേസുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളത്", ബിജെപി ജനറല്‍ സെക്രട്ടറി ആരോപിച്ചു.
അര്‍ജുന്‍ സിങിനെതിരെ 50തോളം കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ബിജെപിയിലെത്തി ആറ് മാസത്തിനിടെയാണ് കേസുകളെല്ലാം ഉണ്ടായതെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു. തനിക്കെതിരെയും നിരവധി കള്ള കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ തട്ടിക്കൊണ്ട് പോയ കേസുകള്‍ അടക്കം പുറത്ത് പറയാന്‍പോലും പറ്റാത്ത കേസുകളാണ് പലതുമെന്ന് വിജയ്വർഗിയ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയ് 2017ലും അര്‍ജുന്‍ സിങ് 2019 മാര്‍ച്ചില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാണ് ബിജെപിയില്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ