ന്യൂഡൽഹി: കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദർശിക്കാൻ മകൾ സന ഇൽതിജ ജാവേദിന് സുപ്രീംകോടതി അനുമതി നൽകി. ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി സന നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
സന മാതാവിനെ കാണുന്നതിൽ എതിർപ്പുണ്ടോയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആരാഞ്ഞു. എതിർപ്പില്ലെന്നായിരുന്നു മേത്തയുടെ പ്രതികരണം. രാജ്യത്ത് ഏതു പൗരനും എവിടെയും യാത്ര ചെയ്യാമെന്ന് കോടതി കൂട്ടിച്ചേർത്തു.
മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും സന നേരത്തെ ആരോപിച്ചിരുന്നു.
കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 4നാണ് മെഹബൂബ മുഫ്തി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ കരുതൽ തടങ്കലിലാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ