വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടിക്ക് തുല്യര്‍ ; വിവാദപ്രസ്താവനയുമായി  മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ്
വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടിക്ക് തുല്യര്‍ ; വിവാദപ്രസ്താവനയുമായി  മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

ജയ്പുര്‍: വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. ഇത്തരം സ്ത്രീകള്‍ വെപ്പാട്ടിക്ക് തുല്യരാണ്. ഇത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്നും രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ അഭിപ്രായപ്പെട്ടു. 

ഇത്തരം മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ്. ഇത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടത് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് എന്നും ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ പറഞ്ഞു. 

വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയാവുന്നതും അത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ചന്ദ്ര ശര്‍മ്മയുടെ പരാമര്‍ശം. അതേസമയം 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തക കവിത ശ്രീവാസ്തവ വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതി ജഡ്ജിയായിരിക്കെ, മയിലുകളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ നടത്തിയ നിരീക്ഷണം വന്‍ വിവാദമായിരുന്നു. മയിലുകള്‍ ഇണചേരില്ലെന്നും, പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുകയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. 2017 മെയ് 21ന് വിരമിക്കുന്ന അതേ ദിവസമായിരുന്നു ശര്‍മ്മയുടെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com