കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്ന് ഇറക്കാന്‍ ഗുണ്ടാ സംഘത്തിന്റെ സിനിമാ സ്റ്റൈല്‍ ശ്രമം; വെടിവയ്പ്പ്; തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടല്‍

കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്ന് ഇറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘം
കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്ന് ഇറക്കാന്‍ ഗുണ്ടാ സംഘത്തിന്റെ സിനിമാ സ്റ്റൈല്‍ ശ്രമം; വെടിവയ്പ്പ്; തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടല്‍

ജയ്പുര്‍: കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്ന് ഇറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘം. അഞ്ചോളം കൊല കേസുകളില്‍ പ്രതിയായ ആളെ ഇറക്കാന്‍ ഏകെ 47 അടക്കമുള്ള ആയുധങ്ങളുമായി സിനിമ സ്റ്റൈലിലാണ് സംഘം എത്തിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് ബോളിവുഡ് സിനിമകളിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവമുണ്ടായത്. 

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാജസ്ഥാനിലെ ബെഹ്‌റോര്‍ പൊലീസ് സ്റ്റേഷനിലേക്ക് 20 അംഗങ്ങളുള്ള ഗുണ്ടാ സംഘം വാഹനത്തില്‍ എത്തുകയായിരുന്നു. പിന്നാലെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് എകെ 47 ഉപയോഗിച്ച് 40 റൗണ്ട് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം കൊലക്കേസ് പ്രതിയെ ലോക്കപ്പില്‍ നിന്നിറക്കി. ഹരിയാനയിലെ കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്ന യുവാവിനെയാണ് സംഘം രക്ഷിച്ചത്. 

കുറ്റവാളിയുമായി കടന്ന സംഘത്തിന്റെ വാഹനം ഇടയ്ക്ക് വച്ച് കേടായി. അതുവഴിയെത്തിയ സ്‌കോര്‍പിയോ കാറിനെ തടഞ്ഞു നിര്‍ത്തി തോക്കു ചൂണ്ടിയ സംഘം, തട്ടിയെടുത്ത വാഹനത്തില്‍ കടന്നുകളഞ്ഞു.

പൊലീസ് പിന്തുടര്‍ന്നെങ്കിലും സംഘത്തിനെ പിടിക്കാന്‍ സാധിച്ചില്ലെന്ന് ബെഹ്‌റോര്‍ എസ്പി അമന്‍ദീപ് കപൂര്‍ പറഞ്ഞു. സംഘത്തെ പിടികൂടാന്‍ രാജസ്ഥാന്‍ ഡിജിപി ഭൂപേന്ദ്ര യാദവ് സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പിനെ നിയോഗിച്ചു. ഹരിയാനയിലെ ഡോ. കുല്‍ദീപിന്റെ സംഘാംഗമാണ് വിക്രം ഗുര്‍ജര്‍. പൊലീസ്  കോണ്‍സ്റ്റബിളടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഹരിയാന സര്‍ക്കാര്‍ അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ച വിക്രമിനെ ചൊവ്വാഴ്ചയാണ് ബെഹ്‌റോര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അശോക് ഗെഹേ്‌ലോട്ടും റിപ്പോര്‍ട്ട് തേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com