അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ ; വസ്ത്രം മാറുന്നത് ജീവനക്കാരന്‍ കണ്ടു ; പരാതിയുമായി മാധ്യമപ്രവര്‍ത്തക 

എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ചതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലുള്ള ഷോറൂമിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകയായ യുവതിയാണ് പരാതി നല്‍കിയത്. ഷോറൂമിലെ ജിവനക്കാരന്‍ ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ തത്സമയം കണ്ടതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 

ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമില്‍ കയറി അത് ധരിച്ചുനോക്കി. അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മറ്റൊരു ഡ്രസിങ് റൂമിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. 

കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പൊലീസ് സ്‌റ്റേഷനിലെത്തി യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗ്രേറ്റര്‍ കൈലാഷ് പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com