ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ചിത്രം ക്ഷേത്ര ചുമരില്‍ കൊത്തിവെച്ചത് വിവാദമായി. തെലങ്കാനയിലെ പ്രധാന യദാദ്രി ക്ഷേത്രത്തിലെ ചുമരിലാണ് മുഖ്യമന്ത്രിയുടെ ചിത്രവും അദ്ദേഹത്തിന്റെ പാര്‍ട്ടി ചിഹ്നവുമടക്കം കൊത്തിവെച്ചത്. വിവിധ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ പ്രതിഷേധമുയർത്തി രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ക്ഷേത്രവും പരിസരവും അടുത്തിടെ മോടിപിടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നിർദേശമൊന്നും നൽകിയിട്ടില്ലെന്നും കെസിആറിനോടുള്ള ആരാധന മൂലം ശില്‍പി ചെയ്തതാണെന്നുമാണ് ക്ഷേത്ര ഭാരവാഹികള്‍ നൽകുന്ന വിശദീകരണം. പലക്ഷേത്രങ്ങളിലും ശില്പികള്‍ അവരുടെ ഇഷ്ടത്തിനനുസൃതമായി പലരുടേയും ചിത്രങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടെന്നും യദാദ്രി ക്ഷേത്ര വികസ അതോറിറ്റി ഭാരവാഹികൾ പറഞ്ഞു.
കെസിആറിന്റെ ചിത്രവും ഒപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടി ചിഹ്നമായ കാറ്, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ അടയാളങ്ങള്‍ എന്നിവയും ക്ഷേത്ര ചുമരില്‍ കൊത്തിവെച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ഇവ നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ