ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേനാ ദക്ഷിണ കമാന്‍ഡിങ് ചീഫാണ് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചതായും എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എസ്‌കെ സെയിനി അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ, ആഗോള ഭീകരനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജസ്ഥാന് സമീപം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തെ വന്‍ തോതില്‍ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹര്‍ കരുതല്‍ തടങ്കലില്‍ ആണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സേനകള്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണ് ലോക രാജ്യങ്ങള്‍. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാട് ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ അംഗീകരിച്ചതിനെ തുടര്‍ന്ന് ഏതുവിധേനയും തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ