ന്യൂഡല്‍ഹി : ആര്‍എസ്എസ് മാതൃകയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് പ്രചാരകുമാരുടെ മാതൃകയില്‍ പ്രേരകുമാരെ നിയമിക്കും. അഞ്ചു ജില്ലകള്‍ അടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരകുമാരെയാകും നിയമിക്കുക. തെരഞ്ഞെടുപ്പുകളില്‍ അടിക്കടി പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.
താഴേത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് പ്രേരകുമാരുടെ ചുമതല. ഈ മാസം അവസാനത്തോടെ പ്രേരകുമാരെ നിയമിക്കണമെന്ന് എഐസിസി സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി സിദ്ധാന്തങ്ങളിലും ആശയങ്ങളിലും മികച്ച ധാരണയുള്ളവരെ മാത്രമാകും പ്രേരകുമാരായി നിയമിക്കുക.
പ്രേരകുമാര്‍ ഫുള്‍ടൈം വോളന്ററി പ്രവര്‍ത്തകരായിരിക്കും. ഡല്‍ഹിയില്‍ സെപ്തംബര്‍ മൂന്നിന് കോണ്‍ഗ്രസ് സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രേകരുമാരെ നിയമിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നുവന്നത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
ബിജെപിയുടെ സൈദ്ധാന്തിക സംഘടനയായ ആര്‍എസ്എസിന്റെ പ്രചാരകര്‍ ഫുള്‍ടൈം വോളന്റിയര്‍മാരാണ്. ശാഖകളുടെ നടത്തിപ്പും സന്നദ്ധ സേവനവുമാണ് ഇവരുടെ ചുമതല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇവര്‍ക്ക് വിലക്കുണ്ട്. അതേസമയം കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രേരക് മാർക്ക് ഇത്തരം വിലക്കുകള്‍ ഒന്നുമില്ലെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ