26 കാരന്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചു; ഭാര്യമാര്‍ ഒന്നിച്ചെത്തി, കൂട്ടത്തല്ല് (വീഡിയോ)

മൂന്നാം വിവാഹത്തിന് ശ്രമിച്ച 26കാരനായ യുവാവിനെ പട്ടാപ്പകല്‍ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു
26 കാരന്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചു; ഭാര്യമാര്‍ ഒന്നിച്ചെത്തി, കൂട്ടത്തല്ല് (വീഡിയോ)

കോയമ്പത്തൂര്‍: മൂന്നാം വിവാഹത്തിന് ശ്രമിച്ച 26കാരനായ യുവാവിനെ പട്ടാപ്പകല്‍ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കോയമ്പത്തൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അരവിന്ദ് എന്ന ദിനേശിനാണ് മര്‍ദനം ഏറ്റത്. അരവിന്ദിനെ ഭാര്യമാരടക്കമുള്ളവര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

പ്രിയദര്‍ശിനി എന്ന യുവതിയെയാണ് അരവിന്ദ് ആദ്യം വിവാഹം കഴിച്ചത്. 2016ലായിരുന്നു വിവാഹം. പിന്നീട് പ്രിയദര്‍ശിനിയെ അരവിന്ദ് അവഗണിക്കാന്‍ തുടങ്ങി. ഇതേപറ്റി അരവിന്ദിന്റെ മാതാപിതാക്കളോട് പ്രിയദര്‍ശിനി പരാതി പറഞ്ഞുവെങ്കിലും അവര്‍ ഗൗരവമായി എടുത്തില്ല. വൈകാതെ പ്രിയദര്‍ശിനി തിരുപ്പൂരിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. 

പ്രിയദര്‍ശിനി പോയതോടെ അരവിന്ദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി മാട്രിമോണിയില്‍ സൈറ്റില്‍ പരസ്യം നല്‍കുകയും ചെയ്തു. ആദ്യ വിവാഹം മറച്ചുവച്ച് വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ അനുപ്രിയ എന്ന യുവതിയെ ഈ വര്‍ഷം അരവിന്ദ് രണ്ടാമതായി വിവാഹം കഴിച്ചു. വൈകാതെ അനുപ്രിയയെയും അവഗണിക്കാന്‍ തുടങ്ങി. അരവിന്ദില്‍ നിന്ന് മാനസിക പീഡനം കൂടി ഏല്‍ക്കേണ്ടി വന്നതോടെ അനുപ്രിയ കരുരില്‍ ഉള്ള തന്റെ വീട്ടിലേക്ക് മടങ്ങി. 

ഇതോടെ അരവിന്ദ് മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി മാട്രിമോണിയല്‍ സൈറ്റില്‍ വീണ്ടും പരസ്യം നല്‍കി. ഇതറിഞ്ഞ പ്രിയദര്‍ശിനിയും അനുപ്രിയയും അരവിന്ദിന്റെ ഓഫീസിലെത്തി ഇയാളെ ജോലിയില്‍ നിന്ന് പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനി ഈ ആവശ്യം നിരസിച്ചതോടെ ഇരുവരും കമ്പനി ഗെയ്റ്റില്‍ ഇരുന്ന് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇരുവരുടെയും ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. 

പിന്നീട് പൊലീസ് യുവതികളോടും അരവിന്ദിനോടും സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. അരവിന്ദ് കമ്പനി ഗെയ്റ്റിലെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് അരവിന്ദിനെ മര്‍ദിക്കാന്‍ തുടങ്ങി. തങ്ങളെ ചതിച്ചെന്ന് കാണിച്ച് യുവതികള്‍ അരവിന്ദിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com