നിരവധി ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍; പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഡിഎംകെ

ഇന്ത്യയില്‍ നിരവധി ഭാഷകള്‍ ഉളളത് രാജ്യത്തിന്റെ ദൗര്‍ബല്യമല്ല എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു
നിരവധി ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍; പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഡിഎംകെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒട്ടാകെ പ്രചാരമുളള ഭാഷ എന്ന നിലയില്‍ ഹിന്ദിയെ രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നിരവധി ഭാഷകള്‍ ഉളളത് രാജ്യത്തിന്റെ ദൗര്‍ബല്യമല്ല എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദിയെ പൊതുഭാഷയാക്കി മാറ്റണമെന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രാദേശിക ഭാഷകളുടെ മഹത്വം വിശദീകരിച്ചാണ് ഇതിനെതിരെ രംഗത്തുവരുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

രാജ്യത്ത് ഹിന്ദി പൊതുഭാഷയാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഡിഎംകെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. സെപ്റ്റംബര്‍ 20ന് തമിഴ്‌നാട്ടിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നത്. ഡിഎംകെയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.നേരത്തെ അമിത് ഷായുടെ വാദത്തെ തളളി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ രംഗത്തുവന്നിരുന്നു. കന്നഡയുടെ പ്രാധാന്യം കുറച്ചുകൊണ്ടുളള ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യെദ്യൂരപ്പ ട്വീറ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com