ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെ രാജ്യാന്തരതലത്തില്‍ സംഭവിച്ച ഇന്ധനപ്രതിസന്ധി ഇന്ത്യയ്ക്കും തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധന ഒഴിവാക്കാനാവില്ലെന്നാണു വിലയിരുത്തല്‍.
ഇന്ത്യയ്ക്കുള്ള എണ്ണലഭ്യത മുടങ്ങില്ലെന്ന് സൗദി അരാംകോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ എപ്പോള്‍ കഴിയുമെന്നു വ്യക്തതയില്ല.
അരാംകോം എണ്ണ റിഫൈനറിയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്ധനവിലയിൽ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് പെട്രോൾ പ്രോസസിംഗ് നടക്കുന്ന ഏറ്റവും വലിയ റിഫൈനറിയാണ് അരാംകോ. ഡീസൽ- പെട്രോൾ വിലയിൽ 5-6 രൂപയുടെ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
വമ്പന്‍ ഭൂഗര്‍ഭ സംഭരണ സംവിധാനമുള്ള സൗദിയില്‍ നിന്നുള്ള എണ്ണ ലഭ്യതയുടെ കാര്യത്തില്‍ ഒരാഴ്ചയോളം തടസ്സമുണ്ടാവില്ലെന്നു വ്യക്തമാണ്. കരുതലുള്ളതിനാല്‍ അടുത്ത 12 ദിവസത്തേക്ക് ഇന്ത്യയ്ക്കും പ്രതിസന്ധിയില്ല.സൗദിപ്രതിസന്ധി നീണ്ടാല്‍, ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ തകിടംമറിയും. ഇന്ധനവില വര്‍ധന വന്നാല്‍ രാഷ്ട്രീയമായും സര്‍ക്കാരിനു വെല്ലുവിളിയാവും; 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനാരിക്കെ പ്രത്യേകിച്ചും.
എണ്ണ വിലവര്‍ധന എണ്ണക്കമ്പനികളുടെ ഓഹരി വിലകള്‍ താഴ്ത്തി. ബിപിസിഎല്‍ (7.04%), ഐഒസി (1.15%) കുറഞ്ഞു. വിലയിടിവ് നേരിട്ട മറ്റൊരു വിഭാഗം വിമാനക്കമ്പനികളുടെ ഓഹരികളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ