ബിജെപി നീക്കം പാളി ; രാജസ്ഥാനില്‍ ബിഎസ്പി എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി ; കോണ്‍ഗ്രസില്‍ ചേര്‍ന്നു

തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിക്ക് കത്ത് നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പുര്‍: കര്‍ണാടകയ്ക്കും ഗോവയ്ക്കും പിറകേ രാജസ്ഥാനിലും എംഎല്‍എമാരുടെ കൂട്ട കൂറുമാറ്റം. നിയമസഭയിലെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ (ബിഎസ്പി ) ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിക്ക് കത്ത് നല്‍കി. 

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബിജെപി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിഎസ്പി എംഎല്‍എമാരുടെ അപ്രതീക്ഷിത നീക്കം. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേറിയ എന്നീ ബിഎസ്പി എംഎല്‍എമാരാണ് ഭരണകക്ഷിയില്‍ ലയിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

വര്‍ഗ്ഗീയ ശക്തികളോട് പോരാടുക, സംസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. അശോക് ഗെഹലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എ രാജേന്ദ്ര ഗുഡ് എഎന്‍ഐയോട് പറഞ്ഞു. 

നിലവില്‍ ഞങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇനി നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെതിരെയാണ് മല്‍സരിക്കുന്നത്. ഈ വൈരുധ്യം എതിരാളികള്‍ക്ക് ശക്തി നല്‍കും എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും രാജേന്ദ്ര ഗുഡ് വിശദീകരിക്കുന്നു. 

2018ല്‍ നടന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ നൂറ് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ആറ് ബിഎസ്പി എംഎല്‍എമാരുടെയും, 13 സ്വതന്ത്രന്‍മാരില്‍ 12 പേരുടെ പിന്തുണ കരസ്ഥമാക്കിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചത്. പിന്തുണ നല്‍കിയ സ്വതന്ത്ര എംഎല്‍എമാര്‍ ഇതിനോടകം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ആറ് ബിഎസ്പി എംഎല്‍എമാര്‍ കൂടി ലയിച്ചതോടെ കോണ്‍ഗ്രസ് അംഗസംഖ്യ 118 ആയി ഉയര്‍ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com