ഭോപ്പാല്‍: രാജ്യത്തെ ഞെട്ടിച്ച ലൈംഗിക വിവാദത്തില്‍ ഇളകി മറിയുകയാണ് മധ്യപ്രദേശ്. ഉദ്യോഗസ്ഥപ്രമുഖരും ജനപ്രതിനിധികളുമുള്‍പ്പെടെ കെണിയില്‍ പെടുന്നവരുടെ പട്ടിക നീളുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പാണിതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുവരെ ലഭിച്ച തെളിവുകള്‍ നാലായിരത്തോളം വരും. തട്ടിപ്പുസംഘം മെമ്മറികാര്‍ഡില്‍ നിന്നും മായ്ച്ചുകളഞ്ഞ തെളിവുകള്‍ കൂടിയായാല്‍ ഇത് അയ്യായിരത്തോളമെത്തുമെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഉന്നതതലസ്വാധീനം ഉപയോഗിച്ചാണു സ്ത്രീകള്‍ അടങ്ങുന്ന വന്‍ സംഘം പ്രമുഖരെ ട്രാപ്പില്‍ കുരുക്കിയത്. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
പെണ്‍കെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. 'ഇരകളില്‍' സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉള്‍പ്പെട്ടെന്നത് ഏവരെയും ഞെട്ടിച്ചു. ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേതാ സ്വപ്നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് കേസില്‍ ഇതുവരെ പിടിയിലായത്.
സംഭവം വലിയ വിവാദമായതോടെ പരാതി നല്‍കിയ ഹര്‍ഭജന്‍ സിങ്ങിനെതിരെ നടപടിയെടുത്തു. ഇന്‍ഡോര്‍ മേയറുടെ റിപ്പോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ച ഇന്‍ഡോര്‍ മുനിസിപ്പല്‍ കമ്മിഷന്‍ ഹര്‍ഭജനെ സസ്‌പെന്‍ഡ് ചെയ്തു. ഒളിക്യാമറകള്‍, കണക്കില്‍പ്പെടാത്ത പണം, മൊബൈല്‍ ഫോണുകള്‍, ആഡംബര വാഹനങ്ങള്‍ എന്നിവ തട്ടിപ്പുസംഘത്തില്‍നിന്നു െപാലീസ് പിടിച്ചെടുത്തിരുന്നു. ഡിജിറ്റല്‍ രേഖകളും തെളിവുകളും നാലായിരത്തിലേറെ ഉണ്ടെന്നതാണ് അന്വേഷണസംഘത്തെ വലക്കുന്നത്. എട്ടുമാസം മുമ്പ് ഭര്‍ത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് നല്‍കി വീടു വിട്ടിറങ്ങിയ ആര്‍തി ദയാലാണു ശ്വേതയുമായി ചേര്‍ന്ന് ഇങ്ങനെയൊരു സാധ്യത തിരിച്ചറിയുന്നതും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുന്നതും. ഭോപാലിലെ ഐഎഎസ് ഓഫിസറുമായുള്ള അടുപ്പം പെണ്‍മാഫിയ സംഘത്തിനു വളമായത്.
കേസിലെ പ്രതികള്‍ക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2013, 2018 വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ന്‍ എന്നു ദൃശ്യങ്ങള്‍ സഹിതം മധ്യപ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തിയേക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ