തബ്‌ലീഗ് സമ്മേളനം : 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;2137 പേര്‍ നിരീക്ഷണത്തില്‍ ; പങ്കെടുത്ത 310 മലയാളികളെ തിരിച്ചറിഞ്ഞു 

സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി
തബ്‌ലീഗ് സമ്മേളനം : 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;2137 പേര്‍ നിരീക്ഷണത്തില്‍ ; പങ്കെടുത്ത 310 മലയാളികളെ തിരിച്ചറിഞ്ഞു 

ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ജാര്‍ഖണ്ഡില്‍ ഒരു മലേഷ്യന്‍ പൗരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തി. കേരളവും തമിഴ്‌നാടും അടക്കം 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 8000 ത്തോളം പേര്‍ മതചടങ്ങില്‍ പങ്കെടുത്തിരുന്നു. 

സമ്മേളനത്തില്‍ പങ്കെടുത്ത 2137 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 900 വിദേശികളും യോഗത്തില്‍  പങ്കെടുത്തിരുന്നു . സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. മര്‍ക്കസില്‍ 2100 വിദേശികള്‍ എത്തിയിരുന്നതായി  ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 

സമ്മേളനത്തില്‍ പങ്കെടുത്ത 310 മലയാളികളെ തിരിച്ചറിഞ്ഞു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേര്‍ കേരളത്തില്‍ മടങ്ങിയെത്തി. മാര്‍ച്ച് ഏഴു മുതല്‍ 10 വരെയാണ് ഇവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പങ്കെടുത്ത 80 പേരെയും തിരിച്ചറിഞ്ഞു. ഇവര്‍ക്ക് നാട്ടില്‍ തിരിച്ചെത്താനായിട്ടില്ല. കേരളത്തില്‍ എത്തിയവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയാണ്. തബ്‌ലീഗ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 399 പേരാണ്.

18 മലപ്പുറം സ്വദേശികളെയും 14 പത്തനംതിട്ട സ്വദേശികളെയും കൊല്ലം ജില്ലയില്‍ 11 പേരെയുമാണ് തിരിച്ചറിഞ്ഞത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ 8 പേരെ വീതവും തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തും ഇടുക്കിയിലും 5 പേരെ വീതവും കോഴിക്കോട് 2 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറത്തു നിന്നു മതസമ്മേളനത്തില്‍ പങ്കെടുത്ത ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  

പത്തനംതിട്ടയില്‍ നിന്ന് പങ്കെടുത്ത 14 പേരില്‍ 4 പേര്‍ നിരീക്ഷണത്തിലാണ്. സ്രവസാംപിളും പരിശോധനയ്ക്കയച്ചു. കൊല്ലത്തു നിന്നുള്ളവര്‍ ഓച്ചിറ, മടത്തറ, ചടയമംഗലം സ്വദേശികളാണ്. ആലപ്പുഴയില്‍നിന്നുള്ള എട്ടുപേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. സമ്മേളനത്തില്‍ പങ്കെടുത്ത 2 പേര്‍ക്കു പുറമെ പള്ളിയില്‍ 18 മുതല്‍ 20 വരെ ഉണ്ടായിരുന്ന 3 കോഴിക്കോട് സ്വദേശികളെക്കൂടി നിരീക്ഷണത്തിലാക്കി.  

വൈറസ് വ്യാപനം സ്ഥിരീകരിച്ച 18-ാം തീയതിയിലെ സമ്മേളനത്തില്‍ കോട്ടയം ജില്ലയില്‍ നിന്ന് ആരും പങ്കെടുത്തിട്ടില്ല. എന്നാല്‍ 10ന് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിലാണ്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. 140 മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്. 

2700 ഓളം പേരാണ് നിസാമുദ്ദീനിലെ മര്‍ക്കസില്‍ ഉണ്ടായിരുന്നത്. ഇവരെ ഇന്നു രാവിലെയോടെ പൂര്‍ണമായും ഒഴിപ്പിച്ചു. 23 ന് തന്നെ ഒഴിയാന്‍ അധികൃതര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കൂട്ടാക്കാതെ തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അഞ്ചുദിവസമെടുത്ത് ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് മര്‍ക്കസില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്ഥലത്തെത്തി. ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ ഡോവലിന് കൂടി കേന്ദ്രം ചുമതല നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com