കോവിഡ് രോഗം വായുവിലൂടെ പകരില്ല; തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

കോവിഡ് രോഗം വായുവിലൂടെയും പകരുമെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് രോഗം വായുവിലൂടെയും പകരുമെന്നതിന് ഇതുവരെ തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍്ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിശദീകരണം.

രോഗം ബാധിച്ചയാളുമായി നേരിട്ടുളള സമ്പര്‍ക്കത്തിലൂടെയോ, പരിചരിക്കുന്നതിലൂടെയോ മാത്രമേ വൈറസ് പടരൂ എന്ന വിലയിരുത്തലുകളെ ഖണ്ഡിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുകയും മറ്റൊരാളിലേക്ക് പകര്‍ന്നേക്കാമെന്നും അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് അവകാശപ്പെട്ടത്. അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെ തളളുന്നതാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിശദീകരണം.

അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നതാണ് പൊതുവെയുളള വിലയിരുത്തല്‍. ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും പാലിച്ചുവരുന്നത്. 

നിലവില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3374 ആയി. ഇതുവരെ രാജ്യത്ത് 77 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ഒറ്റദിവസം കൊണ്ട് 102 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്, കൊറോണ വൈറസ് ബാധിതര്‍ ഏറ്റവുമധികം ഉളള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നില്‍ എത്തി നില്‍ക്കുകയാണ്. സംസ്ഥാനത്ത് 485 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ 500ല്‍ അധികം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരില്‍ മൂന്നില്‍ ഒന്ന് തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com