നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു; അഞ്ച് സൈനികർക്ക് വീരമൃത്യു

കശ്മീർ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു; അഞ്ച് സൈനികർക്ക് വീരമൃത്യു
നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു; അഞ്ച് സൈനികർക്ക് വീരമൃത്യു

ന്യൂഡല്‍ഹി: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് പാകിസ്ഥാൻ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കരസേനയുടെ പ്രത്യേക വിഭാഗത്തില്‍പ്പെട്ട അഞ്ച് സൈനികർക്ക് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. മഞ്ഞു മൂടിക്കിടക്കുന്ന ഉയര്‍ന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.  

ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.

മഞ്ഞുമൂടിയ പ്രദേശത്ത് അസ്വാഭാവികമായ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചിലിനിറങ്ങിയ പ്രത്യേക സൈനിക വിഭാഗത്തില്‍പ്പെട്ടവരാണ് വീരമൃത്യു വരിച്ചത്. മഞ്ഞു വീഴ്ച മൂലം വഴികളെല്ലാം അടഞ്ഞതിനാല്‍ അതിസാഹസിക നീക്കം നടത്തിയാണ് സൈനികര്‍ പാക് ഭീകരരെ കണ്ടെത്തിയത്. രണ്ട് ദിവസമായി മഞ്ഞു വീഴ്ച തുടരുന്നതിന്റെ മറവില്‍ നുഴഞ്ഞു കയറിയ ഭീകരരാണ് കൊല്ലപ്പെട്ടത്.

ഏപ്രില്‍ ഒന്നിനു തന്നെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം അവരുടെ ബാഗുകള്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിനും നാലിനും സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തി. 

അതിനിടെ, പ്രത്യേക പരിശീലനം നേടിയ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സസിന്റെ സഹായവും സൈന്യം തേടിയിരുന്നു. പ്രദേശം മുഴുവന്‍  മഞ്ഞു മൂടിക്കിടന്നതിനാല്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് സൈനികര്‍ ബെറ്റാലിയന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ടത്. ഏപ്രില്‍  അഞ്ചോടെ സൈനികരും ഭീകരരും തമ്മില്‍ മുഖാമുഖം കാണുകയും രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. അതിനിടെയാണ് അഞ്ച് ഭീകരരെ വധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com