ഒരു കോൾ ചെയ്താൽ മതി, മദ്യം വീട്ടിലെത്തും; പദ്ധതിയുമായി ബംഗാൾ
കൊല്‍ക്കത്ത: ലോക്ക്ഡൗണിൽ മദ്യം ഹോം ഡെലിവറിയിലൂടെ ലഭ്യമാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. ഉപഭോക്താക്കള്‍ ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതാണ് പുതിയ പദ്ധതി. സംസ്ഥാന എക്‌സൈസ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങൾ ബംഗാള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിനായി ഓരോ മദ്യ വില്‍പ്പനശാലകള്‍ക്കും പ്രദേശത്തെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഡെലിവറി പാസുകള്‍ ലഭ്യമാക്കും. ഹോം ഡെലിവറിയിലൂടെ മദ്യം വില്‍ക്കാന്‍ താത്പര്യമുള്ള വ്യാപാരികള്‍ക്ക് സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഈ പാസുകള്‍ വാങ്ങാം. അതേസമയം, ഒരു ദിവസം ഒരു മദ്യ വില്‍പ്പനശാലയ്ക്ക് മൂന്ന് ഡെലിവറി പാസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.
മദ്യ വില്‍പ്പനശാലകളില്‍ ഫോണ്‍ മുഖേന മദ്യം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. രാവിലെ 11 മണി മുതല്‍ രണ്ട് മണി വരെ ഓര്‍ഡറുകള്‍ സ്വീകരിക്കാം. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മദ്യം ഡെലിവറി ചെയ്യാനുള്ള സമയം.
ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മദ്യ വില്‍പ്പനയ്ക്ക് നിരോധനമില്ലെന്ന് നേരത്തെ എക്‌സൈസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മദ്യശാലകളിലൂടെയുള്ള വില്‍പ്പന ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനത്തെ മദ്യശാലകളെല്ലാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ അടഞ്ഞു കിടക്കുകയുമാണ്.
അതിനിടെ, മദ്യം അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണെന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെയും നിലപാട്. നേരത്തെ പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും ഇതേനിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും രാജ്യ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലടക്കം മദ്യശാലകള്‍ അടച്ചിടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ