ചെന്നൈ; പത്ത് ദിവസമായി ഗുഹയിൽ താമസിക്കുകയായിരുന്ന ചൈനീസ് വംശജനെ കണ്ടെത്തി. തമിഴാനാട് തിരുവണ്ണാമലയിലെ ഗുഹയിൽ നിന്നാണ് 35 കാരനായ യാങ്രുയിയെ കണ്ടെത്തിയത്. ഇയാളെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവണ്ണാമലൈക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. ജനുവരി 20 നാണ് അരുണാചലേശ്വർ ക്ഷേത്രദർശനത്തിനായി യാങ് രുയി തിരുവണ്ണാമലൈയിൽ എത്തിയത്. പിന്നീട് സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ദർശനം നടത്തി. മാർച്ച് 25 ന് തിരുവണ്ണാമലൈയിൽ തിരികെ എത്തിയെങ്കിലും ചൈനക്കാരനായതിനാൽ ലോഡ്ജിൽ മുറി ലഭിച്ചില്ല. തുടർന്നാണ് താമസത്തിനായി അദ്ദേഹം കാടു കയറിയത്.
യുവാവിനെ വനപാലകർ പൊലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെൽപ്പ്ലൈൻ ഡെസ്കിന് കൈമാറി. ലോക്ക്ഡൗൺ കഴിയുന്നതുവരെ താമസിക്കാൻ സ്ഥലവും ഭക്ഷണവും ലഭ്യമാക്കുകയും നാട്ടിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കിയാൽ മതി എന്നാണ് യുവാവിന്റെ അഭ്യർത്ഥന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ